മധ്യപ്രദേശിലെ സർക്കാർ ആശുപത്രികൾ നവജാതശിശുക്കൾക്കും രോഗികൾക്കും ഒട്ടും സുരക്ഷിതമല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സത്ന ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എലികൾ സ്വൈര്യവിഹാരം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മാസങ്ങൾക്ക് മുമ്പ് ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ എലിയുടെ കടിയേറ്റ് ദാരുണമായി മരിച്ച സംഭവം നിലനിൽക്കെയാണ് സമാനമായ സുരക്ഷാ വീഴ്ചകൾ ജബൽപൂരിലും സത്നയിലും ആവർത്തിക്കുന്നത്.
രോഗികൾ കിടക്കുന്ന കട്ടിലുകളിൽ വരെ എലികൾ കയറിയിറങ്ങുന്ന കാഴ്ച ആരോഗ്യരംഗത്തെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. അതീവ ശുചിത്വം പാലിക്കേണ്ട നവജാതശിശു വാർഡുകളിൽ പോലും എലികൾ താവളമാക്കുന്നത് ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു.
സംസ്ഥാനം 'എലികളുടെ തലസ്ഥാനം' ആയി മാറുന്നു എന്ന പരിഹാസവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ മക്കൾ ചികിത്സ തേടുന്ന വാർഡുകളിൽ ഇത്തരം ക്രൂരതകൾ അനുവദിക്കുന്ന അധികാരികൾ സ്വന്തം കുടുംബാംഗങ്ങളെ ഈ സാഹചര്യത്തിൽ ചികിത്സിക്കാൻ തയ്യാറാകുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത ഇത്തരം നടപടികൾ ജനാധിപത്യത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. ഈ സംഭവങ്ങളിൽ ഹൈക്കോടതി ഇടപെടുകയും സർക്കാരിനോടും ആരോഗ്യവകുപ്പിനോടും അടിയന്തരമായി വിശദീകരണം തേടുകയും ചെയ്തിരിക്കുകയാണ്.
Tags : Madhya Pradesh HealthCrisis HospitalNegligence RatMenace NewbornSafety