മധ്യപ്രദേശിലെ ഗ്വാളിയോറിൽ വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തിന് പിന്നിലെ ദുരൂഹതകൾ നീക്കാൻ പോലീസിനെ സഹായിച്ചത് കേവലം ഒരു കഷ്ണം ഓംലെറ്റും ആധുനിക സാങ്കേതികവിദ്യയുമാണ്.
മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ക്രൂരമായി കൊലചെയ്യപ്പെട്ട ഈ കേസിൽ പ്രതിയെ കുടുക്കിയ പോലീസിന്റെ അന്വേഷണ മികവ് ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞ ഡിസംബർ 29-നാണ് ഗോല കാ മന്ദിർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാടിനുള്ളിൽ യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. പാറക്കല്ല് ഉപയോഗിച്ച് തലയും മുഖവും തകർത്ത നിലയിലായിരുന്നതിനാൽ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തുക തുടക്കത്തിൽ പോലീസിന് അസാധ്യമായിരുന്നു.
എന്നാൽ സംഭവസ്ഥലത്തെ പരിശോധനയ്ക്കിടെ മൃതദേഹത്തിന് അരികിൽ നിന്നും ലഭിച്ച ഒരു കഷ്ണം ഓംലെറ്റ് ആണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഇതിന്റെ ചുവടുപിടിച്ച് പരിസരത്തുള്ള തട്ടുകടകളിൽ പോലീസ് നടത്തിയ പരിശോധനയിൽ, ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അവിടെ വന്ന് ഓംലെറ്റ് കഴിച്ചിരുന്നതായി വിവരം ലഭിച്ചു.
കടയിലെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ ഇടപാട് രേഖകളും പരിശോധിച്ചപ്പോൾ സച്ചിൻ സെൻ എന്ന പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.
മരിച്ച യുവതിയെ തിരിച്ചറിയാനായി പോലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരുടെ രൂപരേഖ തയ്യാറാക്കിയിരുന്നു.
ഈ ചിത്രം മറ്റ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുനൽകിയതോടെയാണ് കൊല്ലപ്പെട്ടത് ടികാംഗഡ് സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചത്.
വിവാഹിതയായ ഇവർ ഏതാനും ദിവസങ്ങളായി സച്ചിൻ സെന്നിനൊപ്പമായിരുന്നു താമസം. യുവതിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കൃത്യമായ പ്ലാനിംഗോടെ വനമേഖലയിൽ എത്തിച്ച ശേഷം പ്രതി ഇവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഫോറൻസിക് തെളിവുകളും ഡിജിറ്റൽ രേഖകളും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് വലയിലാക്കി.
Tags : MadhyaPradeshNews CrimeNews Gwalior PoliceInvestigation MurderMystery