പ്ലാസ്റ്റിക് മലിനീകരണം വന്യജീവികളുടെ നിലനിൽപ്പിന് എത്രത്തോളം ഭീഷണിയാകുന്നു എന്നതിന്റെ ഞെട്ടിക്കുന്നതും എന്നാൽ ആശ്വാസകരവുമായ ഒരു ദൃശ്യമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.
മഞ്ഞുമൂടിയ മലനിരകളിലൂടെ സാഹസിക യാത്രയിലായിരുന്ന രണ്ട് പർവതാരോഹകരുടെ കണ്ണിൽപ്പെട്ടത് തല പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ കുടുങ്ങി ശ്വാസം മുട്ടുന്ന ഒരു കുറുക്കൻ കുഞ്ഞിനെയാണ്.
ആഹാരം തേടിയുള്ള അലച്ചിലിനിടയിൽ ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അവശിഷ്ടത്തിനുള്ളിൽ തല അകപ്പെട്ടുപോയ ആ കുറുക്കൻ കുഞ്ഞ്, രക്ഷപെടാൻ കഴിയാതെ തളർന്ന് മഞ്ഞിൽ വീണുകിടക്കുകയായിരുന്നു.
കുറുക്കന്റെ ശരീരത്തിലാകെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ചുറ്റിക്കിടന്നത് ആ ജീവൻ എത്രത്തോളം അപകടത്തിലായിരുന്നു എന്നതിന്റെ തെളിവായിരുന്നു. മനുഷ്യ സാമീപ്യം കണ്ട് ഭയന്നോടാൻ പോലും കരുത്തില്ലാതെ വിറച്ചുനിന്ന ആ ജീവിയെ രക്ഷിക്കാൻ പർവതാരോഹകർ ഒട്ടും വൈകിയില്ല.
അങ്ങേയറ്റം ക്ഷമയോടും കരുതലോടെയും കുറുക്കനെ സമീപിച്ച രക്ഷകരിൽ ഒരാൾ അതിന്റെ തലയിലെ പ്ലാസ്റ്റിക് പാത്രം അതിവേഗം നീക്കം ചെയ്തു.
പാത്രം നീക്കം ചെയ്ത നിമിഷം തന്നെ മരണപ്പിടുത്തത്തിൽ നിന്ന് മോചിതനായ ആ കുറുക്കൻ കുഞ്ഞ് ഊർജ്ജസ്വലനായി മഞ്ഞിലേക്ക് ഓടിമറയുന്ന ദൃശ്യം കണ്ടുനിൽക്കുന്നവരുടെ കണ്ണുനിറയ്ക്കുന്നതാണ്.
ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് പർവതാരോഹകരുടെ മനുഷ്യത്വപരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എങ്കിലും, ഈ സംഭവം വലിയൊരു ചർച്ചയ്ക്കും വഴിതുറന്നിട്ടുണ്ട്.
മനുഷ്യർ വിനോദസഞ്ചാരത്തിന് എത്തുന്ന പരിസ്ഥിതിലോലമായ പ്രദേശങ്ങളിൽ അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വന്യജീവികളുടെ ജീവന് എങ്ങനെ വില്ലനാകുന്നു എന്നത് ഈ ദൃശ്യം വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഉത്തരവാദിത്തമില്ലാത്ത ടൂറിസവും മാലിന്യ നിക്ഷേപവും ഇത്തരത്തിൽ മിണ്ടാപ്രാണികളുടെ ദാരുണ അന്ത്യത്തിന് കാരണമാകുന്നുവെന്ന ആശങ്കയാണ് പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നത്.
പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കേണ്ടതിന്റെയും അനിവാര്യത ഈ കുറുക്കൻ കുഞ്ഞിന്റെ അതിജീവനം നമ്മെ പഠിപ്പിക്കുന്നു.
Tags : WildlifeRescue Humanity Heartwarming ViralVideo NatureLovers