വാരാണസിയിലെ ഭക്ഷണപ്രേമികൾക്കിടയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ ഒരേപോലെ ചർച്ചയാകുന്നത് അല്പം വിചിത്രവും എന്നാൽ അങ്ങേയറ്റം ഭയപ്പെടുത്തുന്നതുമായ ഒരു റെസ്റ്റോറന്റിനെക്കുറിച്ചാണ്.
കുടുംബത്തോടൊപ്പം സന്തോഷത്തോടെ അത്താഴം കഴിക്കാനിറങ്ങുന്നവർക്ക് ഭയത്തിന്റെ ലോകം തുറന്നുനൽകുകയാണ് ഇവിടുത്തെ 'കങ്കാൾ ഹൊറർ റെസ്റ്റോറന്റ്'.
ലോകമെമ്പാടും വ്യത്യസ്തമായ തീമുകളിൽ റെസ്റ്റോറന്റുകൾ ഉയരാറുണ്ടെങ്കിലും പേടിപ്പെടുത്തുന്ന പ്രേതങ്ങളെയും അസ്ഥികൂടങ്ങളെയും പ്രധാന ആകർഷണമാക്കി മാറ്റിയിരിക്കുകയാണ് കാശിയിലെ ഈ പുതിയ ഇടം.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ഹോട്ടലിൽ നിന്നുള്ള ഒരു ദൃശ്യം ഇന്റർനെറ്റിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. മങ്ങിയ വെളിച്ചവും ഭീതിനിറഞ്ഞ അലങ്കാരങ്ങളുമുള്ള ഹാളിൽ ഭക്ഷണം കഴിക്കാനിരുന്ന ഒരു കുടുംബത്തെ ലക്ഷ്യമാക്കി അസ്ഥികൂടത്തിന്റെ മാലയണിഞ്ഞ ഒരു ഭീകരരൂപം കടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം.
വെയിറ്ററായ ഈ 'പ്രേതം' ഭക്ഷണം വിളമ്പുന്നതിനിടെ കൈ കൊടുക്കാൻ ശ്രമിച്ചത് അവിടെയിരുന്ന സ്ത്രീകളെ അക്ഷരാർഥത്തിൽ ഭയപ്പെടുത്തി.
പേടിച്ച് നിലവിളിച്ച അവരിൽ ഒരാൾ തന്റെ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെങ്കിലും വെയിറ്റർ അടുത്തെത്തിയതോടെ പരിഭ്രാന്തയായി കരയുന്നതും വീഡിയോയിൽ കാണാം.
കയ്യിൽ വലിയൊരു വാളുമായി അതിഥികളെ ഭയപ്പെടുത്തുന്ന വെയിറ്ററുടെ അഭിനയം ചിലർ ആസ്വദിച്ചപ്പോൾ മറ്റു ചിലർക്ക് അത് വല്ലാത്തൊരു അനുഭവമായിരുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. വളരെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് പിന്നീട് ഭക്ഷണത്തോടുള്ള താല്പര്യം തന്നെ നഷ്ടപ്പെടുമെന്നാണ് ഒരാൾ പരിഹാസരൂപേണ കമന്റ് ചെയ്തത്. ഇവർ ഭക്ഷണം കഴിക്കാനാണോ അതോ പേടിച്ചു മരിക്കാനാണോ ഇങ്ങോട്ട് വന്നതെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയർന്നു.
എങ്കിലും വരാണസിയിൽ എവിടെയാണ് ഈ റെസ്റ്റോറന്റ് എന്ന് തിരയുന്നവരും ഈ ഭയാനകമായ അനുഭവം നേരിട്ട് അറിയാൻ ആഗ്രഹിക്കുന്നവരും കുറവല്ല. അത്താഴം കഴിക്കാൻ പോയി ഒരു രാത്രി മുഴുവൻ പേടിച്ചു വിറയ്ക്കണോ എന്ന് ആലോചിക്കുന്നവരും നമുക്കിടയിലുണ്ട്.
Tags : Varanasi KankalHorrorRestaurant ViralVideo TrendingNow HorrorTheme