മധ്യപ്രദേശിലെ പുണ്യനഗരമായ ഉജ്ജയിനിൽ മഹാകാലേശ്വർ ദർശനത്തിനെത്തിയ തീർഥാടകന് നേരെയുണ്ടായ ക്രൂരമായ കൈയേറ്റം വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്.
പഞ്ചാബിലെ മൊഹാലി സ്വദേശിയായ ജാഫർ ഖാൻ എന്ന യുവാവിനാണ് തന്റെ മതവിശ്വാസവും വേഷവിധാനവും വെളിപ്പെടുത്തിയതിന് പിന്നാലെ ബജ്റംഗ്ദൾ പ്രവർത്തകരിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റത്.
പരമ്പരാഗതമായ മുണ്ടും കുർത്തയും ധരിച്ച്, നെറ്റിയിൽ ഭസ്മക്കുറിയും കഴുത്തിൽ രുദ്രാക്ഷമാലയും ചാർത്തി തികഞ്ഞ ഭക്തന്റെ വേഷത്തിലാണ് ഇയാൾ ക്ഷേത്രനഗരിയിൽ എത്തിയത്.
താൻ ഭഗവാൻ ശിവന്റെ കടുത്ത വിശ്വാസിയാണെന്നും അതിനാലാണ് ദർശനത്തിനായി എത്തിയതെന്നും ഇയാൾ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും, ആൾക്കൂട്ടം അക്രമത്തിൽ നിന്ന് പിന്മാറിയില്ല.
മൊഹാലിയിൽ നിന്നുള്ള ഒരു യുവതിക്കൊപ്പമാണ് ജാഫർ ഖാൻ ഉജ്ജയിനിൽ എത്തിയത്. ഇരുവരും നഗരത്തിലെ ഒരു ഹോട്ടലിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബജ്റംഗ്ദൾ പ്രവർത്തകർ അവിടെ തമ്പടിക്കുകയും ഇവർ പുറത്തിറങ്ങിയപ്പോൾ തടഞ്ഞുനിർത്തുകയുമായിരുന്നു.
തുടക്കത്തിൽ തന്റെ പേര് മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് യഥാർഥ പേര് വെളിപ്പെടുത്തിയതോടെ അക്രമികൾ ഇയാളെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചോരയിൽ കുളിച്ചുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഇരുവരും മഹാകാലേശ്വർ ക്ഷേത്രത്തിന് പുറമെ ഹരസിദ്ധി മാതാ ക്ഷേത്രം, കാലഭൈരവ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തിയിരുന്നു. സംഭവസ്ഥലത്തെത്തിയ നാനഖേഡ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടെയുണ്ടായിരുന്ന 32 -കാരിയായ യുവതിക്ക് ജാഫർ ഖാന്റെ മതത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
യുവാവിന്റെ രേഖകളും ആധാർ കാർഡും പരിശോധിച്ച പോലീസ് നിലവിൽ മറ്റു നിയമവിരുദ്ധമായ കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.
വിശ്വാസത്തിന്റെ പേരിൽ ഒരാളെ ശാരീരികമായി നേരിട്ട ഈ സംഭവം വലിയ രീതിയിലുള്ള സുരക്ഷാ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.
Tags : UjjainNews MadhyaPradesh BreakingNews UjjainUpdate ViralVideo