മുംബൈയിലെ തിരക്കേറിയ ബാന്ദ്ര-വോർളി കടൽപ്പാലത്തിലൂടെ മഴയെപ്പോലും അവഗണിച്ച് ഒരു പിതാവ് തന്റെ കുഞ്ഞിന്റെ ജീവൻ പണയപ്പെടുത്തി നടത്തിയ അപകടയാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.
വെറും ഏഴ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ, നനഞ്ഞുകിടക്കുന്ന വഴുക്കലുള്ള റോഡിലൂടെ അതിവേഗത്തിൽ പായുന്ന സ്കൂട്ടറിന്റെ പിൻസീറ്റിൽ യാതൊരു സുരക്ഷയുമില്ലാതെ എഴുന്നേറ്റു നിൽക്കുന്ന നാലോ അഞ്ചോ വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയെ കാണാം.
ഹെൽമെറ്റോ മറ്റ് സുരക്ഷാ കവചങ്ങളോ ഇല്ലാതെ പിതാവിന്റെ തോളിൽ മാത്രം മുറുകെ പിടിച്ചുനിൽക്കുന്ന ആ കുഞ്ഞിന്റെ നിൽപ്പ് ഏതൊരു കാഴ്ചക്കാരന്റെയും ഉള്ളിൽ ഭീതി നിറയ്ക്കുന്നതാണ്.
കുട്ടിയെ സുരക്ഷിതമായി ഇരുത്തുന്നതിന് പകരം ഇത്തരത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്യാൻ അനുവദിച്ച പിതാവിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.
നനഞ്ഞ റോഡിൽ വാഹനം ഒന്ന് തെന്നുകയോ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്തിരുന്നെങ്കിൽ ആ കുഞ്ഞിന് ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രവർത്തികൾ സ്നേഹമല്ല മറിച്ച് നിരുത്തരവാദപരമായ സമീപനമാണെന്നും സ്വന്തം മക്കളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നും ആളുകൾ പ്രതികരിക്കുന്നു.
ഇന്ത്യയിലെ റോഡപകടങ്ങളിൽ 40 ശതമാനത്തിലധികം ഇരുചക്ര വാഹനങ്ങളാണെന്നിരിക്കെ, ഹെൽമെറ്റ് പോലും ധരിക്കാതെയുള്ള ഇത്തരം യാത്രകൾ നിയമലംഘനം മാത്രമല്ല വലിയൊരു ദുരന്തത്തിനുള്ള ക്ഷണവുമാണ്.
Tags : Mumbai RoadSafety ViralVideo Awareness India