ഹിമാചൽ പ്രദേശിലെ മലനിരകളെ വിറപ്പിച്ചുകൊണ്ട് തുടർച്ചയായുണ്ടാകുന്ന കനത്ത മഞ്ഞുവീഴ്ച ജനജീവിതം പാടേ തകർത്തിരിക്കുകയാണ്. ചമ്പ, ലാഹൗൾ-സ്പിതി തുടങ്ങിയ ജില്ലകളിൽ പ്രകൃതിക്ഷോഭം രൂക്ഷമായതോടെ ഗതാഗത സംവിധാനങ്ങൾ പൂർണമായും നിശ്ചലമായി.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 800 -ലധികം പ്രധാന റോഡുകൾ മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ജനുവരി 23-ന് ഉണ്ടായ വലിയ മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ വീണ്ടും ഹിമാലയൻ മേഖല ഇത്തരത്തിൽ വെളുത്ത പുതപ്പിനുള്ളിലാവുന്നത് ഈ സീസണിൽ രണ്ടാം തവണയാണ്.
ചമ്പ ജില്ലയിലെ വിദൂര പ്രദേശമായ പാങ്കി വാലിയിൽ നിന്നുള്ള ദൃശ്യങ്ങൾ അക്ഷരാർഥത്തിൽ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. സാധാരണ പുഴയിലൂടെ വെള്ളം ഒഴുകുന്നതുപോലെ വെളുത്ത മഞ്ഞ് കട്ടകൾ താഴ്വരയിലൂടെ ഒഴുകിനീങ്ങുന്ന അപൂർവ്വ കാഴ്ചയാണ് ഇവിടെ ദൃശ്യമാകുന്നത്.
ഈ 'മഞ്ഞുനദി' സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി. ഹിമാലയത്തിന്റെ ഈ വശ്യമായ സൗന്ദര്യം ആസ്വദിക്കുമ്പോഴും ഇതിനു പിന്നിലെ അപകടം ഭയാനകമാണ്. ഏകദേശം 12 ഇഞ്ചിലധികം മഞ്ഞാണ് ഈ മേഖലയിൽ മാത്രം വീണുകിടക്കുന്നത്.
തോടുകളും നടപ്പാതകളും തിരിച്ചറിയാൻ കഴിയാത്ത വിധം മഞ്ഞുമൂടിയതോടെ പ്രദേശവാസികൾ ജീവൻ പണയപ്പെടുത്തിയാണ് അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നത്.
പലയിടങ്ങളിലും താൽക്കാലികമായി വെട്ടിത്തെളിച്ച ഇടുങ്ങിയ വഴികളിലൂടെ അതി സാഹസികമായാണ് ജനങ്ങൾ സഞ്ചരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം വരും ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
ജനുവരി 30-ഓടെ രൂപപ്പെടുന്ന പുതിയ വെസ്റ്റേൺ ഡിസ്റ്റർബൻസ് ഹിമാലയൻ മേഖലകളിൽ വീണ്ടും കനത്ത ആഘാതം സൃഷ്ടിച്ചേക്കാം. ഹിമാചലിന് പുറമെ ഉത്തരാഖണ്ഡ്, പഞ്ചാബ്, ഡൽഹി തുടങ്ങിയ ഇടങ്ങളിലും ആലിപ്പഴ വീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
ഫെബ്രുവരി ആദ്യ വാരത്തോടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും മിന്നലോടു കൂടിയ മഴയും പ്രതീക്ഷിക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് അധികൃതർ നൽകുന്ന നിർദ്ദേശം.
വിനോദസഞ്ചാര മേഖലയെയും അവശ്യ സർവീസുകളെയും ഒരുപോലെ ബാധിച്ച ഈ പ്രകൃതി പ്രതിഭാസം ഹിമാലയൻ താഴ്വരകളിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Tags : RiverOfSnow SnowStream WinterWonderland NaturePhenomenon ViralVideo