ആന്ധ്രാപ്രദേശിലെ അനന്തപൂർ റെയിൽവേ സ്റ്റേഷനിൽ അടുത്തിടെ നടന്ന ഒരു സംഭവം ഗിഗ് തൊഴിലാളികൾ നേരിടുന്ന തൊഴിൽപരമായ വെല്ലുവിളികളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.
പ്രശാന്തി എക്സ്പ്രസിലെ യാത്രക്കാരന് ഭക്ഷണം എത്തിച്ചു നൽകുന്നതിനിടെ സ്വിഗി ഡെലിവറി ഏജന്റ്, ചലിക്കുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒന്നാം ക്ലാസ് എസി കോച്ചിലെ യാത്രക്കാരന് ഓർഡർ നൽകി തിരികെ ഇറങ്ങാൻ ശ്രമിക്കവെയാണ് ഈ അപകടം സംഭവിച്ചത്. സ്റ്റേഷനിൽ ട്രെയിൻ നിർത്തിയത് വെറും രണ്ട് മിനിറ്റിൽ താഴെ മാത്രമായിരുന്നുവെന്നും, ഇതിനുള്ളിൽ ഭക്ഷണം സീറ്റിലെത്തിച്ച് തിരിച്ചിറങ്ങാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചതെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ പ്ലാറ്റ്ഫോമിലെ സുരക്ഷാ സംവിധാനങ്ങളെയും ഡെലിവറി ആപ്പുകളുടെ പ്രവർത്തന രീതിയെയും ചോദ്യം ചെയ്യുന്നതാണ്.
ഇതൊരു യാദൃശ്ചികമായ അപകടമായി കാണാനാവില്ലെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലുണ്ടായ പരാജയമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.
തങ്ങളുടെ പങ്കാളികളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഡെലിവറികൾ ഒഴിവാക്കാൻ കമ്പനികൾ കർശനമായ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നാണ് പൊതുവെയുള്ള ആവശ്യം.
ഭക്ഷണം ഓർഡർ ചെയ്യുന്ന യാത്രക്കാർ ഡെലിവറി ഏജന്റുമാരെ ട്രെയിനിനുള്ളിലേക്ക് വിളിക്കാതെ, പ്ലാറ്റ്ഫോമിലോ വാതിലിന് സമീപമോ വന്ന് ഭക്ഷണം കൈപ്പറ്റുന്ന മാതൃക പിന്തുടരണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്.
വിഷയം വിവാദമായതോടെ പ്രതികരണവുമായി സ്വിഗി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട യുവാവ് നിലവിൽ സുരക്ഷിതനാണെന്നും അദ്ദേഹത്തിന് പരിക്കുകളില്ലെന്നും കമ്പനി അറിയിച്ചു.
ചലിക്കുന്ന ട്രെയിനുകളിൽ കയറുന്നതോ ഇറങ്ങുന്നതോ ആയ രീതിയിലുള്ള പ്രവർത്തനങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഡെലിവറി പങ്കാളികൾക്ക് കൂടുതൽ സുരക്ഷാ പരിശീലനങ്ങൾ നൽകുമെന്നും സ്വിഗി വ്യക്തമാക്കി.
എങ്കിലും, കൃത്യസമയത്ത് ഭക്ഷണം എത്തിക്കാനുള്ള സമ്മർദ്ദവും യാത്രക്കാരുടെ ആവശ്യങ്ങളും ഇത്തരം അപകടകരമായ സാഹചര്യങ്ങളിലേക്ക് തൊഴിലാളികളെ തള്ളിവിടുന്നു എന്ന വസ്തുത ഈ സംഭവം വീണ്ടും അടിവരയിടുന്നു.
Tags : ViralVideo BreakingNews TrendingNow SocialMediaViral Anantapur