വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശ വനിതകൾ നേരിടുന്ന അതിക്രമങ്ങളും മോശം പെരുമാറ്റങ്ങളും വീണ്ടും ചർച്ചയാകുന്നു. അടുത്തിടെ ഒരു കടൽതീരത്ത് വെച്ച് വിദേശികളായ വിനോദസഞ്ചാരികളെ ഒരു യുവാവ് ശല്യം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ വിഷയം വീണ്ടും ഗൗരവകരമായ ചർച്ചകൾക്ക് വഴിവെച്ചത്.
വിദേശ വനിതകളുടെ സമ്മതമില്ലാതെ അവരുടെ അരികിൽ ചെല്ലുകയും ഫോട്ടോ എടുക്കാനും വീഡിയോയിൽ വരാനും യുവാവ് ഇവരെ നിർബന്ധിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്ത്രീകളുടെ സ്വകാര്യതയെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന തരത്തിലായിരുന്നു യുവാവിന്റെ ഓരോ നീക്കങ്ങളും. അവരോട് മോശമായി പെരുമാറുകയും ക്യാമറയ്ക്ക് മുന്നിൽ വന്ന് കറങ്ങാൻ ആവശ്യപ്പെടുകയും ചെയ്ത യുവാവ്, ടൂറിസ്റ്റുകൾ പ്രകടിപ്പിച്ച അസ്വസ്ഥതയെ പൂർണമായും അവഗണിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയുള്ള വെറും 'കണ്ടന്റ്' എന്ന നിലയിലാണ് യുവാവ് ഈ അതിക്രമത്തെ കണ്ടത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നമ്മുടെ അതിഥി സൽക്കാര പാരമ്പര്യത്തിന് തന്നെ കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നിയമനടപടികൾ വേണമെന്ന് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു.
ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് തെറ്റായ സന്ദേശം നൽകുമെന്നും വിദേശ സഞ്ചാരികൾ ഇന്ത്യയിലേക്ക് വരാൻ മടിക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു.
പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട സാമാന്യ മര്യാദകളെക്കുറിച്ചും ഒരാളുടെ സമ്മതമില്ലാതെ അവരെ ചിത്രീകരിക്കുന്നത് തെറ്റാണെന്ന ബോധ്യവും ഇല്ലാത്തതാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സൈബർ പ്രശസ്തിക്ക് വേണ്ടിയുള്ള കടന്നുകയറ്റങ്ങളെ തടയാൻ കർശനമായ നിയമങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്. വിദേശികളായാലും സ്വദേശികളായാലും സ്ത്രീകൾക്ക് നിർഭയമായി നടക്കാൻ കഴിയുന്ന ഒരു സാഹചര്യം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം നമ്മെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
Tags : ViralVideo SocialMediaOutrage IndiaTourism PublicAwareness BreakingNews