രാജസ്ഥാനിലെ ജയ്പൂരിന് സമീപം നടന്ന മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു മൃഗക്രൂരതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കടുത്ത ജനരോഷത്തിന് വഴിവെച്ചിരിക്കുകയാണ്.
ഒരു സംഘം യുവാക്കൾ ചേർന്ന് ഭയന്നുവിറച്ച ഒരു നായ്ക്കുട്ടിയെ ബലമായി പിടിച്ചുവെച്ച് ക്യാനിൽ സൂക്ഷിച്ചിരുന്ന പാനീയം കുടിപ്പിക്കുന്നതാണ് വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
രക്ഷപ്പെടാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും ആ നിസഹായ ജീവിയെ ക്രൂരമായി കീഴ്പ്പെടുത്തി യുവാക്കൾ പാനീയം വായിലേക്ക് ഒഴിച്ചുകൊടുക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ വൈറലായതോടെ മൃഗസ്നേഹികളും ആക്ടിവിസ്റ്റുകളും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
മൃഗക്ഷേമ സംഘടനയായ പാൽ ഫൗണ്ടേഷൻ ഈ സംഭവത്തിൽ അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു.
വിനോദത്തിനായി മൃഗങ്ങളെ ഉപദ്രവിക്കുന്നതും അവയ്ക്ക് ഹാനികരമായ പദാർഥങ്ങൾ നൽകുന്നതും ഇന്ത്യൻ നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ആദ്യ വീഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടും അധികൃതരെ വെല്ലുവിളിക്കുന്ന തരത്തിൽ ഇതേ നായ്ക്കുട്ടിയെ വീണ്ടും സമാനമായ രീതിയിൽ ഉപദ്രവിക്കുന്ന മറ്റൊരു വീഡിയോ കൂടി യുവാക്കൾ പങ്കുവെച്ചത് ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചു.
മനുഷ്യർ നൽകുന്ന വിശ്വാസത്തെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത് അങ്ങേയറ്റം നീചമായ പ്രവൃത്തിയാണെന്ന് മുംബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഈ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു.
നായ്ക്കുട്ടിക്ക് നൽകിയത് മദ്യമാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, അത് 'പ്രെഡേറ്റർ' എന്ന ബ്രാൻഡിന്റെ എനർജി ഡ്രിങ്ക് ആണെന്ന് പിന്നീട് സോഷ്യൽ മീഡിയയിൽ ചിലർ കണ്ടെത്തി.
എന്നാൽ മദ്യമല്ലെങ്കിൽ പോലും കഫീനും അമിതമായ പഞ്ചസാരയും അടങ്ങിയ ഇത്തരം പാനീയങ്ങൾ ചെറിയ നായ്ക്കുട്ടികളുടെ ആരോഗ്യത്തിന് അതീവ അപകടകരമാണ്. ഇത് അവയുടെ ഹൃദയമിടിപ്പ് വർധിപ്പിക്കാനും അപസ്മാരം, നിർജ്ജലീകരണം എന്നിവയ്ക്കും കാരണമായേക്കാം.
1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം മിണ്ടാപ്രാണികളെ ഇത്തരം ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുന്നത് കുറ്റകരമാണ്.
കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മൃഗസംരക്ഷണ നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കണമെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.
Tags : AnimalWelfare PalFoundation PreventionOfCruelty PuppyAbuse ViralVideo