ഇടുക്കി: മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ വകുപ്പുകളോടും ജില്ലാ വികസനസമിതി യോഗം നിർദേശിച്ചു. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയും ഉരുൾപൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൃഷിനാശം സംബന്ധിച്ച കണക്കെടുക്കാനും എഡിഎം ഷൈജു പി. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.
പല സ്ഥലത്തും റോഡുകളുടെ അരിക് ഇടിഞ്ഞുപോയിട്ടുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ അപകടസാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന ജോലി നടന്നുവരികയാണെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
എൻഎച്ച് 85ന്റെ നിർമാണവുമായി ബന്ധപ്പെട്ട് വലിയ യന്ത്രസാമഗ്രികൾ നിർത്തിയിട്ടിയിരിക്കുന്നതിനാൽ സീസണ് സമയത്ത് വലിയ രീതിയിൽ ഗതാഗതതടസം ഉണ്ടാകുന്നുണ്ടെന്ന പരാതിയിൽ എൻഎച്ച്എഐ അധികൃതരോട് റിപ്പോർട്ട് തേടും. ഇത്തരം സമയങ്ങളിൽ പ്രവൃത്തി നിർത്തിവയ്ക്കണമെന്ന് എ. രാജ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
ഇടമലക്കുടിയിലെ നിർമാണം പൂർത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച് ടെക്നിക്കൽ കമ്മിറ്റി അടിയന്തരമായി പരിശോധന നടത്തും. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിശോധന ആരംഭിക്കാൻ സാധിക്കാത്തതെന്ന് വനംവകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. തമിഴ്നാട്ടിൽനിന്നു തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങൾ ആളുകളെ കുത്തിനിറച്ച് അതിവേഗത്തിലാണ് വരുന്നതെന്ന് പരാതിയുയർന്നു. ഇക്കാര്യത്തിൽ വാഹനങ്ങൾക്ക് ഫിറ്റ്നസ്, ലൈസൻസ് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് മോട്ടോർ വാഹനവകുപ്പ് കർശനമായ പരിശോധന നടത്തും.
അനധികൃതമായി പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള ലിസ്റ്റ് സ്ഥാപനങ്ങൾ ലഭ്യമാക്കി. അനധികൃതമായി പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിന് ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ അറിയിച്ചു.
തൊഴിൽവകുപ്പിന്റെ അതിഥി ആപ്പ് വഴി 27,973 പേർ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായി തൊഴിൽവകുപ്പ് അധികൃതർ അറിയിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികളിൽ മദ്യം, ലഹരി വസ്തുക്കളുടെ ഉപയോഗം, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുന്നതായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നു പരാതി ഉയർന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരുടെ കർശനപരിശോധനയും നിയന്ത്രണവും ഉണ്ടാകും.
സ്ഥലം ലഭ്യമല്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 61 അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കുന്നതിന് പ്രത്യേക യോഗം വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു.
Tags : Rainfall nattuvisesham local news