Editorial Audio
വേണ്ടപ്പെട്ട ക്രിമിനലുകളെ രക്ഷാപ്രവർത്തകരാക്കുന്ന ആഭിചാരക്രിയകൊണ്ട് പോലീസിലെ കുറ്റവാളികളെ ഒഴിപ്പിക്കാനാകില്ല. അതിന് ഒരുത്തരവ് മതി, കുറ്റവാളി പട്ടികയിലുള്ള പോലീസുകാരെ ഇതിനാൽ സേനയിൽനിന്നു പിരിച്ചുവിട്ടിരിക്കുന്നു എന്ന ഒരേയൊരുഉത്തരവ്. കൊച്ചിയിലെങ്കിലും തുടങ്ങുമോ?
പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. പ്രശ്നം ആ സർക്കിൾ ഇൻസ്പെക്ടറെ ശിക്ഷിച്ചാൽ തീരില്ല. കാരണം, ആ ക്രൂരതയുടെയും ധാർഷ്ട്യത്തിന്റെയും ദൃശ്യങ്ങൾ മറച്ചുവയ്ക്കാൻ അദ്ദേഹത്തെ പലരും സഹായിച്ചിരിക്കുന്നു. അത് ഉന്നത ഉദ്യോഗസ്ഥരാണെങ്കിൽ കേസെടുക്കണം.
ദൃശ്യങ്ങൾ ഒളിപ്പിക്കാനും കുറ്റവാളിയെ വെളുപ്പിക്കാനും ശ്രമിച്ചത് ഭരിക്കുന്നവരാണെങ്കിൽ ആ രാഷ്ട്രീയ-കുറ്റവാളി ബന്ധവും പുറത്തുവരണം. അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരളം അത്തരമൊരു സുതാര്യ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. നാളെ മറ്റൊരു പോലീസുകാരൻ, മറ്റൊരു സ്റ്റേഷൻ, പുതിയൊരു ഇര... ഇങ്ങനെയാണ് ജനാധിപത്യ പരിഷ്കാരങ്ങളെ ഉദ്യോഗസ്ഥരും രാഷ്ട്രീയ കാര്യാലയങ്ങളും ചേർന്നു മർദിച്ചൊതുക്കുന്നത്.
2024 ജൂണ്‍ 20നു നടന്ന മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം പരാതിക്കാരിക്കു കൈമാറാൻ പോലീസ് നിർബന്ധിതമായത്. അതോടെയാണ് യുവതിക്കെതിരേ പോലീസ് നടത്തിയ വ്യാജപ്രചാരണങ്ങൾ പൊളിഞ്ഞത്. പൊതുസ്ഥലത്തെ പോലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ ബെൻജോ ബേബി എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ രണ്ടു കൈക്കുഞ്ഞുങ്ങളുമായി എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ ഭാര്യ ഷൈമോൾക്കു നേരേയായിരുന്നു പോലീസ് ഗുണ്ടായിസം.
ഭര്‍ത്താവിനെ മര്‍ദിക്കുന്നതു കണ്ടു പ്രതികരിച്ച തന്നെ, നാടകം വേണ്ടെന്നു പറഞ്ഞ് എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ പിടിച്ചുതള്ളിയെന്നാണ് ഷൈമോളുടെ പരാതി. തുടർന്ന് കരഞ്ഞുകൊണ്ട് എസ്എച്ച്ഒയെ തള്ളിമാറ്റാൻ ശ്രമിച്ച ഷൈമോളുടെ കരണത്ത് അയാൾ ആഞ്ഞടിക്കുകയായിരുന്നു.
യുവതിയെയും അവരെ തല്ലുന്നതു കണ്ട് തലയിൽ കൈവച്ചു നിലവിളിക്കുന്ന ഭർത്താവിനെയും മർദിക്കുന്ന എസ്എച്ച്ഒയുടെയും കാഴ്ചക്കാരായ മറ്റു പോലീസുകാരുടെയും ദൃശ്യം കേരളത്തെ അസ്വസ്ഥമാക്കുന്നു. അത് ഒരു പോലീസ് സ്റ്റേഷനെയോർത്തു മാത്രമല്ല; ആ ദൃശ്യം മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിക്കാൻ കാക്കിക്കാരും അവരുടെ സംരക്ഷകരും ചേർന്നു നടത്തിയ കുറ്റകരമായ പങ്കാളിത്തത്തെയും ഓർത്താണ്. കേരളത്തിലെ മെച്ചപ്പെടുത്താനാകാത്ത ക്രമസമാധാനത്തിന്റെ അടിസ്ഥാന കാരണം ഈ പങ്കാളിത്തമാണ്. ഇതേ പങ്കാളിത്തമാണ് മുന്‍പും നിരവധി പരാതികളുണ്ടായിട്ടും പ്രതാപചന്ദ്രൻ എന്ന മർദകനെ സർവീസിൽ തുടരാൻ അനുവദിച്ചത്.
ബെൻജോയ്ക്കെതിരേയുള്ള കേസും മറ്റൊരു ദൃശ്യത്തിന്റെ പേരിലാണ്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ബെന്‍ജോയുടെ ടൂറിസ്റ്റ് ഹോമിനു പരിസരത്ത് മഫ്തിയിലെത്തിയ പോലീസ് രണ്ടുപേരെ മര്‍ദിച്ചത് അദ്ദേഹം ഫോണില്‍ ചിത്രീകരിച്ചു. പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. അതായത്, പോലീസ് മർദിക്കുന്നതല്ല, അതിന്റെ ദൃശ്യം പകർത്തുന്നതാണ് കുറ്റം. ഈ പോലീസുകാരുടെ ശൗര്യം പക്ഷേ, ചെലവാകുന്നിടത്തേയുള്ളൂ. എത്ര വലിയ കുറ്റവാളികളാണെങ്കിലും ഭരിക്കുന്നവരുമായോ മറ്റു രാഷ്ട്രീയ സ്വാധീനമുള്ളവരുമായോ ബന്ധമുണ്ടെന്നു കണ്ടാൽ പലരുടെയും മുട്ടിടിക്കും.
ഇത്തരം വിധേയന്മാരിൽ പ്രസാദിക്കുന്ന അധികാരികളെ ധിക്കരിക്കാൻ, ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥർക്കും കഴിയണമെന്നില്ല. സർക്കാരിന്റെ കൈയിൽ ക്രിമിനൽ പോലീസിന്റെ വലിയൊരു പട്ടികയുണ്ട്. 2022ൽ നിയമസഭയിൽ വെളിപ്പെടുത്തിയതനുസരിച്ച് 828 പേർ! അതിപ്പോൾ ആയിരം കവിഞ്ഞിട്ടുണ്ടാകും. വിരലിലെണ്ണാവുന്നവരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്. ബാക്കിയുള്ള കുറ്റവാളികളെ വച്ചുകൊണ്ട് "ക്രമസമാധാന പാലനം' തുടരുന്നതിനിടെയാണ് ചില ദൃശ്യങ്ങൾ മാത്രം പുറത്തുവരുന്നത്.
ബെൻജോ തന്റെ ലോഡ്ജിൽ ഒരു യുവതിയെ തല്ലിയെന്ന പേരിൽ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. അതിൽ കഴന്പുണ്ടെങ്കിൽ അതു വേറെ കേസ്. ഒന്ന് മറ്റൊന്നിനെ നിർവീര്യമാക്കേണ്ടതില്ല. നാലു മാസം മുന്‍പാണ്, യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് പോലീസുകാർ കുനിച്ചുനിർത്തി ഇടിക്കുന്ന ദൃശ്യം പുറത്തുവന്നത്.
2023 ഏപ്രിലിൽ നടത്തിയ മർദനത്തിന്റെ ദൃശ്യവും പോലീസിൽനിന്നു ലഭിച്ചത് കോടതി ഇടപെട്ടതിനുശേഷമാണ്. പോലീസിനെതിരേ പരാതിയൊന്നും കൊടുക്കാൻ ശേഷിയോ ധൈര്യമോ ഇല്ലാത്ത എത്രയോ മനുഷ്യർ “കിട്ടിയതും വാങ്ങി’’ പോയിരിക്കുന്നു. എത്രയോ മനുഷ്യരെ പോലീസിലെ സാമൂഹികവിരുദ്ധർ കാണാമറയത്തിട്ട് ഉപദ്രവിച്ചിരിക്കുന്നു. കാക്കിയിടാത്ത സംരക്ഷകരാണ് ഈ അധോലോകത്തെ വളർത്തുന്നത്.
വേണ്ടപ്പെട്ട ക്രിമിനലുകളെ രക്ഷാപ്രവർത്തകരാക്കുകയും കണ്ണിൽ പൊടിയിടാൻ സസ്പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്യുന്ന ആഭിചാരക്രിയകൊണ്ട് പോലീസിലെ കുറ്റവാളികളെ ഒഴിപ്പിക്കാനാകില്ല. അതിന് ഒരുത്തരവ് മതി, ആ പട്ടികയിലുള്ളവരെ ഇതിനാൽ സേനയിൽനിന്നു പിരിച്ചുവിട്ടിരിക്കുന്നു എന്ന ഒരേയൊരു ഉത്തരവ്. സത്യസന്ധരും പക്ഷപാതികളല്ലാത്തവരും നിയമത്തെ മാനിക്കുന്നവരുമായ പോലീസുകാരുടെ ആത്മാഭിമാനം വർധിപ്പിക്കാനും അതു മതി. കൊച്ചിയിലെങ്കിലും തുടങ്ങുമോ?
Tags : kochi police custody beating