Editorial Audio
സ്വാതന്ത്ര്യത്തിനുമേൽ ഇസ്ലാമികഭരണകൂടം ചാർത്തിയിരിക്കുന്ന ഹിജാബ് നീക്കാൻ ഇറാനിലെ മനുഷ്യർ ഏറെനാളായി പോരാട്ടത്തിലാണ്. പല തവണ അടിച്ചമർത്തപ്പെട്ടെങ്കിലും വീണ്ടും ജനം തെരുവിലിറങ്ങിയിരിക്കുന്നു.
നിരവധി സ്ത്രീ-പുരുഷന്മാരുടെ കഴുത്തു ഞെരിച്ച തൂക്കുമരങ്ങൾ ടെഹ്റാനിൽ വീണ്ടുമുയരുന്പോൾ, മുസ്ലിം വനിതകൾ ഹിജാബുകൾ കൂട്ടിയിട്ടു കത്തിക്കുന്പോൾ, ഖമനയ്യുടെ ഫോട്ടോയുണ്ടോ ഒരു സിഗരറ്റ് കത്തിക്കാൻ എന്നു പെൺകുട്ടികൾ ചോദിക്കുന്പോൾ... സമാന്തരമായി, അധിനിവേശമെന്ന ചീത്തപ്പേരു മറച്ചുവച്ച് ട്രംപ് ലക്ഷ്യത്തോടടുക്കുന്നു.
ഇസ്ലാമിക തീവ്രവാദം വിരിക്കുന്ന ചുവപ്പു പരവതാനിയിലൂടെ പുതിയൊരു ലോകക്രമം കടന്നുകയറുന്നു. സമാധാനം നഷ്ടമാകുന്നു. 98 ശതമാനവും മുസ്ലിംകൾ ഉള്ള രാജ്യമാണ് 1935 വരെ പേർഷ്യ എന്നറിയപ്പെട്ടിരുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ.
ഒരിക്കൽ റഷ്യയുടെയും ബ്രിട്ടന്റെയും നിയന്ത്രണത്തിലായിരുന്ന ഇറാനിൽ പിന്നീട് ഷാ ഭരണമായിരുന്നു. 1941ൽ മുഹമ്മദ് റേസ പഹ്ലവി അധികാരമേറ്റു. ഒരു പരിധിവരെ സ്വേഛാധിപത്യമനോഭാവമുണ്ടായിരുന്നെങ്കിലും പർദ നിരോധിക്കുകയും മതേതരവിദ്യാഭ്യാസം നടപ്പാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കാലത്ത് രാജ്യം സ്വാതന്ത്ര്യം അനുഭവിച്ചു.
പക്ഷേ, 1979ലെ ഇസ്ലാമിക വിപ്ലവത്തോടെ മതമൗലികവാദിയായ ആയത്തുള്ള ഖൊമേനി അധികാരത്തിലെത്തുകയും ഇസ്ലാമിക രാജ്യമായി ഇറാനെ പ്രഖ്യാപിക്കുകയും ചെയ്തു. സ്വാഭാവികമായും സ്ത്രീകളുടേത് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു.
89ൽ ഖൊമേനി അന്തരിച്ചതോടെയാണ് ആയത്തുള്ളഅലി ഖമനയ് നിലവിലെ പരമോന്നത നേതാവായത്. ഇറാൻ ഷിയ രാജ്യമാണെങ്കിലും സുന്നികളുടേത് ഉൾപ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾക്കു പിന്തുണ നൽകി.
തുടർന്നുണ്ടായ അന്താരാഷ്ട്ര ഉപരോധവും കയറ്റുമതി നിയന്ത്രണവും ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉണ്ടായിട്ടും ഇറാനെ സാന്പത്തികമായി തകർത്തു. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളെല്ലാം അടിച്ചമർത്തി.
ഇസ്ലാമിക മാനദണ്ഡമനുസരിച്ചു ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് 2022 സെപ്റ്റംബറിൽ അറസ്റ്റിലായ മഹ്സ അമിനി തടവിൽ മരിച്ചതിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്ത നൂറുകണക്കിനാളുകളെ വെടിവച്ചും തൂക്കിലേറ്റിയും കൊന്നു.
ഇപ്പോഴത്തെ പ്രക്ഷോഭം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരേയാണ് തുടങ്ങിയതെങ്കിലും സ്ത്രീവിമോചനവും ഘടകമായി. ചരിത്രം വർത്തമാനത്തിലേക്കു കടക്കുന്പോൾ, ഇറാനിലെ തെരുവുകളിൽ മുന്പെങ്ങുമില്ലാത്തവിധം പ്രക്ഷോഭകാരികൾ നിറയുകയാണ്.
സാന്പത്തിക സമരം സ്വാതന്ത്ര്യസമരമായി മാറി. ഹിജാബുകൾ കൂട്ടിയിട്ടു കത്തിച്ചു. ഇതിനിടെ മറക്കാനാകാത്ത പേരാണ് മോർട്ടീഷ്യ ആഡംസ്. അവരാണ് പരമോന്നത നേതാവ് ആയത്തുള്ള ഖമനയ്യുടെ ഫോട്ടോ കത്തിച്ച് സിഗരറ്റിനു തീ കൊളുത്തിയത്.
രണ്ടും നിരോധിക്കപ്പെട്ട കാര്യങ്ങളാണ്. എന്തുകൊണ്ട് അവൾ തൂക്കിലേറ്റപ്പെട്ടില്ലെന്ന് ലോകം ചോദിക്കുന്നതിനിടെയാണ് മോർട്ടീഷ്യ ഇറാൻ യുവതിയാണെങ്കിലും കാനഡയിൽനിന്നാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
പക്ഷേ, ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ മുഖചിത്രമായി അതു മാറി. ഹിജാബും പർദയും ഉൾപ്പെടെ മൗലികവാദം കെട്ടിയേൽപ്പിച്ച സ്ത്രീവിരുദ്ധ മതപ്രതീകങ്ങളെ സ്വത്വവും സ്വാതന്ത്ര്യവുമായി ഏറ്റെടുത്ത വിധേയർക്കുമുന്നിൽ മോർട്ടീഷ്യ കത്തിപ്പടർന്നു.
25കാരിയായ യുവതി 2019ലെ പ്രക്ഷോഭത്തിൽ ഇറാനിൽ അറസ്റ്റിലായതാണ്. താനിപ്പോൾ അവിടെയില്ലാത്തതിനു പ്രക്ഷോഭകാരികളോടു മാപ്പു ചോദിക്കുന്നുവെന്നാണ് മോർട്ടീഷ്യ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഒരു പേരുകൂടി പറയാതെ വയ്യ. ഇർഫാൻ സോൾട്ടാനി.
പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ഇർഫാനെ തൂക്കിലേറ്റുമെന്ന് ഇറാനും അതു സംഭവിച്ചാൽ ഫലം അനുഭവിക്കുമെന്ന് അമേരിക്കയും പറഞ്ഞു. ഏതായാലും ഇർഫാനുമായുള്ള കുടുംബാംഗങ്ങളുടെ ഒടുവിലത്തെ 10 മിനിറ്റ് കൂടിക്കാഴ്ചയും പൂർത്തിയായി.
മതരാഷ്ട്രമായതുകൊണ്ട് ഇർഫാന് വിചാരണയോ നീതിയോ ലഭിക്കില്ല. ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നതിനാൽ കൃത്യമായ വിവരങ്ങൾ ഇറാനിൽനിന്നു പുറത്തുവരുന്നില്ല. അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തക വാർത്താ ഏജൻസിയുടെ കണക്കനുസരിച്ച് ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,571 ആയി.
യഥാർഥ കണക്കുകൾ മറ്റൊന്നായിരിക്കാം. 79ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷാ, മുഹമ്മദ് റെസ പഹ്ലവിയുടെ മൂത്ത പുത്രൻ റെസ പഹ്ലവി അഞ്ചു പതിറ്റാണ്ട് വിവിധ രാജ്യങ്ങളിലായി നടത്തിയ പ്രവാസജീവിതം അവസാനിപ്പിച്ച് അമേരിക്കയിൽനിന്ന് ഇറാനിലെത്തുമെന്നാണ് പ്രക്ഷോഭകാരികൾ പ്രതീക്ഷിക്കുന്നത്.
ട്രംപിന്റെ ഇടപെടലുണ്ടായാൽ വിനാശകരമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അമേരിക്ക കണ്ട ഏറ്റവും അപക്വമതിയും അതേസമയം തീവ്രവാദ വിരുദ്ധനുമായ പ്രസിഡന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രംപ്, ഇറാനെ ആക്രമിക്കുമെന്നാണ് ലോകം നിരീക്ഷിക്കുന്നത്.
അമേരിക്കയുടെ അധിനിവേശത്തെ എതിർക്കുന്നവരുടെ തൊണ്ടയിൽ കുടുങ്ങിയ മുള്ളാണ് ഇറാൻ. ട്രംപിനെ എതിർക്കാനോ ഖമനയ്യെ അനുകൂലിക്കാനോ ആവാത്ത അവസ്ഥ. അമേരിക്കയുടെ പിന്തുണ ഇറാനിലെ സ്വാതന്ത്ര്യവാദികളെ പ്രചോദിപ്പിച്ചിട്ടുണ്ടാകം.
പക്ഷേ, നിരവധി പേർ തൂക്കിലേറ്റപ്പെട്ടിട്ടും പുതിയ യുവാക്കൾ മരണഭീതി മറന്ന് തെരുവിലിറങ്ങുന്നത് നിസാരമല്ല. ഈ യുവതീയുവാക്കളുടെ മാതാപിതാക്കളാണ് ഖൊമേനിക്കുവേണ്ടി ഇസ്ലാമിക വിപ്ലവ കാലത്ത് മുദ്രവാക്യം വിളിച്ചത്. മതരാഷ്ട്രം ചോദിച്ചുവാങ്ങുന്നവർക്ക് വധശിക്ഷാവിധി സൗജന്യമായി ലഭിക്കുന്നുണ്ട്. ഇറാനിലും പലരുമതു വായിച്ചിരുന്നില്ല.
Tags : Iran USA DAONALD TRUMP ERFAN SOLTANI