വാഷിംഗ്ടൺ ഡിസി: മിഡിൽ ഈസ്റ്റിലേക്ക് രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇസ്രേലി മാധ്യമങ്ങളായ ചാനൽ 12നും ആക്സിയോസിനും നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ അമേരിക്ക വളരെ കഠിനമായ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിൽ വീണ്ടുമൊരു സംഘർഷം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും ചർച്ചകൾ പുനരാരംഭിക്കാൻ തയാറെടുക്കവെ ട്രംപ് നടത്തിയ പ്രസ്താവന അഭ്യൂഹങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ കഴിഞ്ഞയാഴ്ച മിഡിൽ ഈസ്റ്റിൽ എത്തിയിരുന്നു.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതിന്റെയും ആണവ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെയും പശ്ചാത്തലത്തിൽ ഇറാനിൽ അമേരിക്ക ഏതുസമയവും ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക പരത്തിയെങ്കിലും ഇറാൻ ചർച്ചയ്ക്കു തയാറാകുകയും ഒമാനിൽ ഇറാൻ-അമേരിക്ക ചർച്ച നടക്കുകയും ചെയ്തതോടെ സംഘർഷഭീതി ഒഴിവായിരുന്നു. ഇതിനിടയിലാണ് വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തുവന്നിട്ടുള്ളത്.
അതേസമയം, ഇറാൻ- യുഎസ് സംഘർഷത്തിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിലെത്തി. രാത്രി വൈകി ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. യുഎസ്- ഇറാൻ അനൗദ്യോഗിക ചർച്ചകളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും തടയുന്നതിനൊപ്പം ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്ന കരാറിനായി ആ രാജ്യത്തിനുമേൽ സമ്മർദം ചെലുത്തുകയെന്നതാണ് ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കു പിന്നിലെ പ്രധാന അജൻഡ.
Tags : Iran Trump Donald Trump Middle East second aircraft carrier