ബാങ്കോക്ക്: കംബോഡിയ-തായ്ലൻഡ് അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. അഞ്ചു പേർ കൊല്ലപ്പെട്ടതോടെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്തുതുടങ്ങി. ജൂലൈയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഗുരുതരമായ ഏറ്റുമുട്ടലാണിത്.
കംബോഡിയ ഇന്നലെ അതിർത്തിയിൽ വ്യോമാക്രമണം ആരംഭിച്ചു. വ്യോമാക്രമണം നടന്നതായി തായ്ലാന്ഡ് സ്ഥിരീകരിച്ചു. കംബോഡിയന്‍ സൈനിക താവളങ്ങള്‍ക്കു നേരേ തായ്ലാന്ഡും വ്യോമാക്രമണം നടത്തി.
അതിർത്തിപ്രദേശങ്ങളിൽനിന്ന് അന്‍പതിനായിരത്തിലധികം ആളുകൾ പലായനം ചെയ്തതായി തായ് സൈന്യം പറഞ്ഞു, അതേസമയം, അതിർത്തി ഗ്രാമങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചതായി കംബോഡിയൻ മന്ത്രി നെത് ഫീക്ത്ര പറഞ്ഞു.
തങ്ങൾ സംഘർഷം ആഗ്രഹിച്ചിരുന്നില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുമെന്നും തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ പറഞ്ഞു. തായ് അധിനിവേശക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് കംബോഡിയ മുൻ നേതാവ് ഹുൻ സെൻ ആരോപിക്കുന്നത്.
ഞായറാഴ്ചയാണ് അതിർത്തിയിൽ വീണ്ടും സംഘർഷം ആരംഭിച്ചത്. കംബോഡിയൻ സൈന്യത്തിന്റെ വെടിവയ്പിൽ രണ്ട് സൈനികർക്കു പരിക്കേറ്റതായും സൈന്യം തിരിച്ചടിച്ചതായും തായ്ലൻഡ് പറയുന്നു. തായ് സൈന്യമാണ് ആദ്യം വെടിയുതിർത്തതെന്നും തിരിച്ചടിക്കുകയായിരുന്നെന്നുമാണ് കംബോഡിയ പറയുന്നത്.
Tags : Cambodia Thailand border issue reopens Air strike