വത്തിക്കാന് സിറ്റി: പൗരസ്ത്യ സഭകൾക്കായുള്ള കാനോനിക നിയമം പരിഷ്കരിക്കുന്നതിനായി മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് പുതിയ കമ്മീഷൻ സ്ഥാപിച്ചു.
ലത്തീൻ സഭയുടെ കാനോനിക നിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ സ്ഥാപിക്കപ്പെട്ട കാനോനിക കമ്മീഷനോടു സഹകരിച്ചുകൊണ്ടായിരിക്കും പുതിയ കമ്മീഷന്റെ പ്രവർത്തനങ്ങൾ.
കോട്ടയം അതിരൂപതാംഗവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻ നിയമവിഭാഗം ഡീനുമായ ഫാ. ഡോ. സണ്ണി തോമസ് കൊക്കരവാലയിൽ എസ്ജെ, സ്ലൊവാക്യയിലെ കോസിസ് അതിരൂപത ആർച്ച്ബിഷപ് സിറിൾ വാസിൽ എസ്ജെ എന്നിവരുൾപ്പെടെ പൗരസ്ത്യ, ലത്തീൻ വിഭാഗങ്ങളിൽനിന്നായി ഒന്പതു പേരാണ് കമ്മീഷനിലെ അംഗങ്ങൾ.
വിവിധ പൗരസ്ത്യ സഭാ നേതൃത്വങ്ങളുടെ അഭ്യർഥനയുടെയും സിനഡാത്മക പ്രവർത്തനങ്ങളുടെയും വെളിച്ചത്തിലാണ് പൗരസ്ത്യ കാനോനിക നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടു നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ കമ്മീഷന് സ്ഥാപിക്കപ്പെട്ടത്.
പൗരസ്ത്യ കാനോനിക നിയമങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത് 2024ൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ഒന്നാം പഠനഗ്രൂപ്പുമായി സഹകരിച്ച് പൗരസ്ത്യ കത്തോലിക്കാ സഭകളും ലത്തീൻ സഭയും തമ്മിലുള്ള ബന്ധത്തിലെ ചില പ്രത്യേക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കമ്മീഷൻ വേണമെന്ന ബോധ്യത്തിലാണ് ഈ കമ്മീഷൻ സ്ഥാപിക്കപ്പെട്ടതെന്ന് ബിഷപ്പുമാർക്കായുള്ള സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെഹ് അറിയിച്ചു.
സിനഡാത്മക പ്രവർത്തനങ്ങളുടെ ശൈലിയിൽ തങ്ങളുടേതായ നിർദേശങ്ങളും അഭിപ്രായങ്ങളും ഏപ്രിൽ 15ന് മുന്പായി സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിനു നൽകാൻ വ്യക്തിഗത സഭകളോടും മെത്രാൻ സമിതികളോടും കർദിനാൾ ഗ്രെഹ് അഭ്യർഥിച്ചു.
Tags : Canon Law Commission astern Assembly resolve vatican city Synod Cardinal Mario Greh