ബർലിൻ: രാജ്യചരിത്രത്തിലെ ഏറ്റവും വലിയ കവർച്ചയുടെ ഞെട്ടലിലാണു ജർമനി. വടക്കൻ ജർമനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ഗെൽസന്കിർഹെന് നഗരത്തിൽ സ്പാർകാസെ ബാങ്കിന്റെ ശാഖയിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.
ഒന്പതു കോടി യൂറോ (ഏകദേശം 945 കോടി രൂപ) വിലമതിക്കുന്ന പണവും സ്വർണ, വജ്ര ആഭരണങ്ങളുമാണ് കവർന്നത്. 3000 സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ തകർത്താണ് കവർച്ച നടത്തിയത്.
ബാങ്കിന്റെ അല്പം അകലെയുള്ള പാർക്കിംഗ് ഗാരേജിൽനിന്നു തുരങ്കം തീർത്താണ് കവർച്ചക്കാർ ബാങ്കിന്റെ നിലവറയിലെത്തിയത്. 3,250 ഓളം ഉപയോക്താക്കളിൽ 95 ശതമാനത്തിന്റെയും സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ കവർച്ച ചെയ്യപ്പെട്ടതായി ബാങ്കധികൃതർ അറിയിച്ചു.
ക്രിസ്മസ് പ്രമാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബാങ്കിന് അവധിയായിരുന്നു. ഈ സമയത്തായിരിക്കാം കവർച്ച നടന്നതെന്നാണ് അനുമാനം. തിങ്കളാഴ്ചയാണു സംഭവം ശ്രദ്ധയിൽപ്പെടുന്നത്. അതേസമയം, ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയിൽ പാർക്കിംഗ് ഗാരേജിന്റെ പടിക്കെട്ടിൽ നിരവധി പേർ വലിയ ബാഗുകളുമായി പോകുന്നതു കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.
സുരക്ഷാ കാമറകളിൽനിന്നുള്ള ദൃശ്യങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ ഒരു കറുത്ത ഒഡി ആർഎസ് 6 കാർ പാർക്കിംഗ് ഗാരേജിൽനിന്നു പുറത്തേക്ക് പോകുന്നതായും അതിനുള്ളിൽ മുഖംമൂടി ധരിച്ച ആളുകളെയും കാണാം. ഈ കാറിന്റെ ലൈസൻസ് പ്ലേറ്റ് മുമ്പ് ഹാനോവർ നഗരത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കവർച്ചാവിവരമറിഞ്ഞ് നിരവധി നിക്ഷേപകരാണ് ബാങ്കിനു മുന്നിൽ തടിച്ചുകൂടിയത്. ഉപയോക്താക്കൾക്കായി ഹെൽപ്പ്ലൈൻ നന്പർ ആരംഭിച്ചെന്നും ഇൻഷ്വറൻസ് കന്പനികളുമായി ബന്ധപ്പെട്ട് ക്ലെയിം നടപടികൾ ഉടൻ ആരംഭിക്കുമെന്നും ബാങ്കധികൃതർ അറിയിച്ചു. അതേസമയം, കവർച്ചക്കാർക്കായി രാജ്യമെങ്ങും വ്യാപക അന്വേഷണമാണു നടന്നുവരുന്നത്.
ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലോകപ്രശസ്തമായ ലൂവ്റ് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബർ 19ന് സുരക്ഷാ വേലിക്കെട്ടുകൾ ഭേദിച്ച് അമൂല്യ രത്നങ്ങൾ ഉൾപ്പെടെയുള്ളവ കവർച്ച ചെയ്യപ്പെട്ടതിന്റെ നാണക്കേടും ആഘാതവും വിട്ടുമാറുംമുന്പാണ് യൂറോപ്പിനെ ഞെട്ടിച്ച് ജർമൻ ബാങ്കിൽ വൻ കവർച്ച നടന്നിരിക്കുന്നത്.
Tags : German bank Cash gold stolen Sparkasse Bank city of Gelsenkirchen