മസ്കറ്റ് : പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയിരിക്കുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള ഉന്നതതല ചർച്ചകൾ ഇന്ന് ഒമാനിൽ ആരംഭിക്കും. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് നേരെ അതിശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ ഇസ്താംബൂളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചകൾ ഇറാന്റെ അഭ്യർത്ഥന പ്രകാരമാണ് ഒമാൻ തലസ്ഥാനമായ മസ്കറ്റിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന ചർച്ചകളിൽ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കും. ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ചർച്ചയുടെ ഭാഗമായേക്കുമെന്ന് സൂചനയുണ്ട്.
ഇറാന്റെ ആണവ സമ്പുഷ്ടീകരണം പൂർണ്ണമായും അവസാനിപ്പിക്കുക, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്കും നിർമാണത്തിനും നിയന്ത്രണം, മേഖലയിലെ സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ നിർത്തലാക്കുക, സ്വന്തം ജനതയോടുള്ള സമീപനത്തിൽ മാറ്റം വരുത്തുക ഇതെല്ലാമാണ് അമേരിക്ക ഇറാന് മുന്നിൽ വെയ്ക്കുന്ന ആവശ്യങ്ങൾ.
ചർച്ചകൾ നടക്കുമ്പോൾത്തന്നെ യുദ്ധക്കപ്പൽ എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള വൻ സൈനിക വ്യൂഹത്തെ അമേരിക്ക ഗൾഫ് മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.