വാഷിംഗ്ടൺ ഡിസി: വെനസ്വേലയിലെ പുതിയ പ്രസിഡന്റ് ഡെൽസി റൊഡ്രിഗസിനു മുന്നറിയിപ്പു നല്കി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ശരിയായ കാര്യങ്ങളേ ഡെൽസി ചെയ്യാവൂ എന്നും അല്ലെങ്കിൽ മഡുറോയുടേതിനേക്കാൾ വലിയ വില നല്‍കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, വെനസ്വേലൻ വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റൊഡ്രിഗസ് ഇന്നലെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റായിരുന്ന നിക്കൊളാസ് മഡുറോയെ അമേരിക്കൻ സേന തട്ടിക്കൊണ്ടുപോയ പശ്ചാത്തലത്തിൽ വെനസ്വേലൻ സുപ്രീംകോടതി ഡെൽസിക്കു പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നു. വെനസ്വേലൻ സേനയുടെ പിന്തുണയും ഡെൽസിക്കുണ്ട്.
ഡെൽസി ഞായറാഴ്ച നടത്തിയ ആദ്യ കാബിനറ്റ് യോഗത്തിൽ അമേരിക്കയോട് അനുരഞ്ജന, സഹകരണ മനോഭാവം പ്രകടിപ്പിച്ചിരുന്നു. വികസനകാര്യത്തിൽ വെനസ്വേലയുമായി സഹകരിക്കാൻ അമേരിക്കയെ ക്ഷണിക്കുന്നുവെന്നാണ് അവർ പറഞ്ഞത്.
അതേസമയം, ഡെൽസി റൊഡ്രിഗസ് ശരിയായ കാര്യങ്ങൾ ചെയ്യണമെന്ന് ഒരഭിമുഖത്തിൽ ട്രംപ് നിർദേശിച്ചു. അല്ലെങ്കിൽ ഡെൽസി വലിയ വില നല്‍കേണ്ടിവരും. ചിലപ്പോൾ മഡുറോയുടേതിനേക്കാൾ വലിയ വില നല്‍കേണ്ടിവരും. അമേരിക്കയുടെ വെനസ്വേലൻ നടപടിയെ ഭരണകൂട അട്ടിമറിയെന്നോ അല്ലെങ്കിൽ മറ്റെന്തുവേണമെങ്കിലും വിളിക്കാം. പക്ഷേ, സംഭവിച്ചതെല്ലാം നല്ലതിനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വെനസ്വേലയുടെ നടത്തിപ്പ് അമേരിക്കയ്ക്കായിരിക്കുമെന്നും അമേരിക്കൻ കന്പനികൾ വെനസ്വേലയിൽ പ്രവർത്തനം തുടങ്ങുമെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ മഡുറോയെ അമേരിക്ക പിടിച്ചുകൊണ്ടുപോയശേഷം വെനസ്വേലൻ ഭരണകൂടത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മഡുറോയുടെ അനുയായികൾതന്നെയാണു ഭരണം നിയന്ത്രിക്കുന്നത്.
Tags : Venezuela Maduro Delcy Rodriguez Trump