കാബൂള്‍: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ട്പേർക്ക് പരിക്കേറ്റു. പാക്കിസ്ഥാനിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക്കിനടുത്തുള്ള അതിർത്തി പ്രദേശത്ത് മരിച്ചവരിൽ മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് സ്പിൻ ബോൾഡക് ജില്ല ഇൻഫർമേഷൻ മേധാവി അലി മുഹമ്മദ് ഹഖ്മൽ പറഞ്ഞു.
സംഘർഷത്തെ തുടർന്ന് സ്പിന്‍ ബോള്‍ഡക്കില്‍ നിന്ന് ആളുകൾ പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ ലംഘിച്ച് ഏറ്റുമുട്ടലിന് തുടക്കമിട്ടതിന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി.
അഫ്ഗാൻ ഭാഗത്തുനിന്നുണ്ടായ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി പാക്കിസ്ഥാൻ പോലീസും പാകിസ്ഥാൻ നഗരമായ ചാമനിലെ ആശുപത്രി ഉദ്യോഗസ്ഥനായ മുഹമ്മദ് അവായിസും പറഞ്ഞു. ശനിയാഴ്ച പുലർച്ചെ വരെ ഏറ്റുമുട്ടൽ നീണ്ടുനിന്നതായി പോലീസ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒക്ടോബർ മുതൽ ഉയർന്ന നിലയിലാണ്. ഒക്ടോബർ ഒൻപതിന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന സ്ഫോടനങ്ങളെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയ താലിബാൻ സർക്കാർ, പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
Tags : Afghan-Pakistan border fire death injury