ആഥൻസ്: ഗ്രീസിൽ കർഷകപ്രക്ഷോഭം കനത്തു. രാജ്യത്തുടനീളമുള്ള കർഷകർ പ്രഖ്യാപിച്ച 48 മണിക്കൂർ നീണ്ട ബന്ദ് മൂലം ഇന്നലെ പ്രധാന ഹൈവേകൾ, ജംഗ്ഷനുകൾ, ടോൾ സ്റ്റേഷനുകൾ എന്നിവിടങ്ങൾ സ്തംഭിച്ചു. കുതിച്ചുയർന്ന നിർമാണച്ചെലവും യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാറുമാണ് പ്രതിഷേധിക്കാർ ചൂണ്ടിക്കാട്ടുന്ന പ്രതിസന്ധികൾ.
വ്യാപാരക്കരാർ യാഥാർഥ്യമായാൽ യൂറോപ്യൻ വിപണിയിലേക്കു വൻതോതിൽ ഇറക്കുമതികൾ ഒഴുകുമെന്ന് കർഷകർ കരുതുന്നു. ഇന്നലെ എമർജൻസി വാഹനങ്ങൾ ഒഴികെ മറ്റൊന്നും സമരക്കാർ കടത്തിവിട്ടില്ല.
സമരക്കാരെ നീക്കാനുള്ള ശ്രമങ്ങൾ പോലീസും നടത്തിയില്ല. എന്നിരുന്നാലും ദിവസങ്ങളോളം സാഹചര്യം തുടരാൻ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നവംബറിൽ ആരംഭിച്ച പ്രതിഷേധങ്ങൾ മറ്റ് കാരണങ്ങൾ മൂലം കൂടുതൽ തീവ്രമാകുകയായിരുന്നു.
സബ്സിഡി നൽകാതിരുന്നതും അടുമാടുകൾക്കിടയിൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടതും കാരണങ്ങളാണ്. സമരക്കാരെ മെരുക്കാൻ ഇന്ധന നികുതിയിളവും കുറഞ്ഞ നിരക്കിൽ വൈദ്യുതിയും ബുധനാഴ്ച സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഫ്രാൻസിലും ഇന്നലെ കർഷകർ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
Tags : Farmer protests Greece intensify Athens strike