ബെയ്ജിംഗ്: മ്യാൻമറിൽ തട്ടിപ്പ് കേന്ദ്രങ്ങൾ നിയന്ത്രിച്ചിരുന്ന ചൈനയിലെ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെയും വധശിക്ഷയ്ക്കു വിധേയരാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ കോടതി മിംഗ് മാഫിയ കുടുംബാംഗങ്ങൾക്കെതിരെ കൊലപാതകം, നിയമവിരുദ്ധമായി തടവിൽ വയ്ക്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി
വധശിക്ഷയ്ക്കു വിധിച്ചിരുന്നു. മിംഗ് കുടുംബത്തിലെ 39 അംഗങ്ങൾക്കാണ് വിവിധ ശിക്ഷകൾ ലഭിച്ചത്. ഇതിൽ 11 പേരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്.
ചൈനീസ് അതിർത്തിയോടു ചേർന്നുള്ള മ്യാൻമറിലെ ലൗക്കൈങ് നിയന്ത്രിച്ചിരുന്ന പ്രധാന സംഘങ്ങളിൽ ഒന്നായിരുന്നു മിംഗ് കുടുംബം. 2023ലെ ആഭ്യന്തര യുദ്ധത്തിനിടയിൽ മ്യാൻമറിലെ ലൗക്കൈങ് പ്രവിശ്യയുടെ നിയന്ത്രണം ഗോത്രവർഗ സംഘങ്ങൾ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഗോത്രസംഘം മാഫിയ സംഘത്തെ പിടികൂടി ചൈനയ്ക്കു കൈമാറിയതോടെയാണ് ഇവരുടെ തട്ടിപ്പ് സാമ്രാജ്യം തകർന്നത്.
ആയിരക്കണക്കിനു ചൈനീസ് തൊഴിലാളികളാണ് മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ വർഷങ്ങളായി കുടുങ്ങിക്കിടന്നത്. കഴിഞ്ഞ വർഷം, അഭിനയ അവസരത്തിനായി തായ്ലൻഡിലേക്കു പോയ ഒരു ചൈനീസ് നടനെ മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടുപോയ വാർത്ത ചൈനീസ് സൈബർ ലോകത്തു പ്രചരിച്ചിരുന്നു. സംഭവത്തെതുടർന്ന്, മ്യാൻമറിലെ സൈനിക ഭരണകൂടത്തോട് ഈ മാഫിയ സംഘങ്ങളെ അടിച്ചമർത്തണമെന്നു ചൈന നിരന്തരം ആവശ്യപ്പെട്ടിരുന്നു.
2015നും 2023നും ഇടയിൽ മിംഗ് മാഫിയ തട്ടിപ്പ് കേന്ദ്രങ്ങളിൽനിന്ന് ഏകദേശം 10 ശതകോടി യുവാൻ (13,200 കോടി ഇന്ത്യൻ രൂപ) മാഫിയ സമ്പാദിച്ചതായി കണ്ടെത്തിയ ചൈനയിലെ പരമോന്നത കോടതി നവംബറിൽ ഇവരുടെ അപ്പീലുകൾ തള്ളിയിരുന്നു. 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇവരുടെ കുറ്റകൃത്യങ്ങൾ കാരണമായതായും കോടതി ചൂണ്ടിക്കാട്ടി.
Tags : China mafia family executes death sentence notorious family Myanmar Ming family Fraud