വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ മഹാസമുദ്രത്തിലെ ചേഗോസ് ദ്വീപുകളുടെ അവകാശം മൗറീഷ്യസിനു വിട്ടുനല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനം മണ്ടത്തരമായിരുന്നുവെന്ന് യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസ്-ബ്രിട്ടീഷ് സൈനികതാവളം പ്രവർത്തിക്കുന്ന ദ്വീപുകൾ തിരിച്ചുകൊടുത്തത് ബ്രിട്ടന്റെ ദൗർബല്യം വ്യക്തമാക്കുന്നു. അമേരിക്ക ഗ്രീൻലാൻഡിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനുള്ള കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിന്റെ അനുമതിയോടെ ആയിരുന്നു ബ്രിട്ടൻ ചേഗോസ് ദ്വീപുകൾ മൗറീഷ്യസിനു മടക്കി നല്‍കിയത്. ആഫ്രിക്കയിലെ അവസാന കോളനി എന്നാണ് ചേഗോസ് ദ്വീപുകൾ അറിയപ്പെട്ടിരുന്നത്.
ദ്വീപുകൾ മൗറീഷ്യസിനു മടക്കിനല്കാനുള്ള തീരുമാനം 2024ൽ ബ്രിട്ടൻ എടുത്തതാണ്. എന്നാൽ, ട്രംപ് 2025ൽ അമേരിക്കാൻ പ്രസിഡന്റായി അധികാരമേറ്റ് അനുമതി നല്‍കിയശേഷമാണ് ഈ തീരുമാനം ബ്രിട്ടൻ നടപ്പാക്കിയത്.
ചേഗോസിന്റെ ഭാഗമായ ഡിയേഗോ ഗാർസ്യയിലെ യുഎസ്-ബ്രിട്ടീഷ് വ്യോമതാവളം 99 വർഷത്തേക്ക് ഉപയോഗിക്കാനുള്ള അവകാശം ബ്രിട്ടൻ നിലനിർത്തിയിട്ടുണ്ട്. യെമനിലെ ഹൂതികളെ ആക്രമിക്കാനും ഗാസയിൽ സഹായം വിതരണം ചെയ്യാനും ഡിയേഗോ ഗാർസ്യ താവളം ഉപയോഗിച്ചിരുന്നു.
ഗ്രീൻലാൻഡ് വിഷയത്തിൽ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ട്രംപിന്റെ പരിഹാസ്യവാക്കുകൾ. ഗ്രീൻലാന്‍ഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കത്തെ ബ്രിട്ടൻ അനുകൂലിക്കുന്നില്ല. ഇതിൽ പ്രകോപിതനായ ട്രംപ് ബ്രിട്ടനടക്കം എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തിയിരുന്നു.
Tags : Trump Britain stupid decision Chagos Islands