മസ്കറ്റ്: ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പുവച്ചു. വസ്ത്രം, കാർഷികം, തുകൽ തുടങ്ങിയ ഇന്ത്യൻ ഉത്പനങ്ങൾക്ക് ഇതോടെ നികുതിരഹിതമായി ഒമാനിലെ വിപണി തുറന്നുകിട്ടും.
ഈത്തപ്പഴം, മാർബിൾ, പെട്രോകെമിക്കൽ വസ്തുക്കൾ തുടങ്ങിയ ഒമാൻ ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറയ്ക്കും. അടുത്ത കലണ്ടർ വർഷം ആദ്യപാദത്തിൽ കരാർ പ്രാബല്യത്തിൽ വരും.
യുഎസ് ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ ഘട്ടത്തിലാണ് ഒമാനുമായുള്ള സഹകരണമെന്നതു ശ്രദ്ധേയമാണ്. മസ്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫും കരാറിൽ ഒപ്പുവച്ചു.
ഇന്ത്യയുടെ ഒമാനിലേക്കുള്ള കയറ്റുമതിയുടെ 99 ശതമാനവും തീരുവരഹിതമാകുമെന്നതാണ് കരാറിന്റെ പ്രത്യേകത. രത്നങ്ങളും ആഭരണങ്ങളും, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, സ്പോർട്സ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, ഫർണിച്ചറുകൾ, കാർഷികോത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിവയുടെ കയറ്റുമതി പൂർണമായും തീരുവരഹിതമാകും.
ഒമാനിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയുടെ 94.81 ശതമാനത്തിനും കരാറിന്റെ ഭാഗമായി തീരുവ കുറയും.പാൽ, ചായ, കാപ്പി, റബർ, പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ സംരക്ഷിത പട്ടികയിൽപ്പെടുത്തി തീരുവ ഇളവ് നൽകാതെ നിലനിർത്തിയിട്ടുണ്ട്. അക്കൗണ്ടിംഗ്, വാസ്തുവിദ്യ, മെഡിക്കൽ, അനുബന്ധ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രഫഷണലുകൾക്ക് ഒമാനിൽ കൂടുതൽ അവസരങ്ങൾക്ക് കരാർ വ്യവസ്ഥ ചെയ്യുന്നു.
ഒമാനിലെ പ്രധാന സേവന മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിനും കരാറിലൂടെ അവസരമൊരുങ്ങും.
Tags : India Oman free trade agreement