ധാക്ക: ബംഗ്ലാദേശിലെ വിദ്യാർഥി നേതാവ് ഷെയ്ഖ് ഉസ്മാൻ ഹാദിയുടെ മരണത്തിൽ പ്രതികരണവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കൊലപാതകം ഇടക്കാല ഭരണകൂടത്തിന് കീഴിൽ വളർന്നുവരുന്ന അക്രമ സംസ്കാരത്തിന് അടിവരയിടുന്നുവെന്ന് ഹസീന വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ ഇ-മെയിൽ അഭിമുഖത്തിൽ പറഞ്ഞു.
മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അരാജകത്വത്തിന് നേതൃത്വം നൽകുകയാണ്. തന്നെ പുറത്താക്കിയതിനുശേഷം വഷളായ ഭരണത്തിന്‍റെ തകർച്ചയെയാണ് അക്രമം പ്രതിഫലിപ്പിക്കുന്നതെന്നും ഹസീന ആരോപിച്ചു
സ്ഥിതിഗതികൾ ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്തുമെന്നും അയൽരാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുകയും ചെയ്യുമെന്നും ഹസീന മുന്നറിയിപ്പ് നൽകി.
ഈ അരാജകത്വവും ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങളും നമ്മൾ ഒരുമിച്ച് കെട്ടിപ്പടുത്ത എല്ലാത്തിന്‍റെയും നാശവും ഇന്ത്യ നോക്കിക്കാണുകയാണ്. നിങ്ങളുടെ അതിർത്തിക്കുള്ളിൽ ക്രമസമാധാനം നിലനിർത്താൻ കഴിയാത്തപ്പോൾ, അന്താരാഷ്ട്ര വേദിയിൽ നിങ്ങളുടെ വിശ്വാസ്യത തകരുന്നു. ഇതാണ് യൂനുസിന്‍റെ ബംഗ്ലാദേശിന്‍റെ യാഥാർഥ്യമെന്നും ഹസീന പറഞ്ഞു.
Tags : Sheikh Hasina Bangladesh India