ലണ്ടൻ: ചൈനയിൽനിന്ന് അത്യാധുനിക കപ്പൽവേധ മിസൈലുകൾ വാങ്ങാനുള്ള ഇറാന്റെ നീക്കം അന്തിമഘട്ടത്തിലെന്നു റിപ്പോർട്ട്. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പശ്ചിമേഷ്യയിൽ നാവികസേനയെ വിന്യസിക്കുന്നതിനിടെയാണ് ഈ നീക്കം.
സിഎം-302 എന്നു പേരുള്ള സൂപ്പർസോണിക് (ശബ്ദത്തേക്കാൾ വേഗമുള്ള) മിസൈലുകളാണ് ഇറാൻ വാങ്ങുന്നത്. വിമാനവാഹിനികളെ വരെ മുക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും മികച്ച കപ്പൽവേധ മിസൈലാണിതെന്നു ചൈന അവകാശപ്പെടുന്നു. താഴ്ന്നു പറക്കുന്ന ഈ മിസൈലിനെ വെടിവച്ചിടുക ദുഷ്കരമാണ്. 209 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി.
രണ്ടു വർഷം മുന്പാണ് മിസൈലുകൾ വാങ്ങാൻ ചർച്ചയാരംഭിച്ചത്. കഴിഞ്ഞ വർഷം ജൂണിലെ ഇസ്രേലി ആക്രമണത്തിനു പിന്നാലെ ഇറേനിയൻ അധികൃതർ ചർച്ചകൾ വേഗത്തിലാക്കി. അതേസമയം, എത്ര മിസൈലുകളാണു വാങ്ങുന്നത് എന്നതിൽ വ്യക്തതയില്ല. അമേരിക്കയെ വെല്ലുവിളിച്ച് ഇറാനു മിസൈലുകൾ നല്കാനുള്ള അന്തിമ തീരുമാനം ചൈന എടുത്തിട്ടുണ്ടോ എന്നതിലും അവ്യക്തത തുടരുന്നു.
യുദ്ധമുണ്ടാകുന്ന പക്ഷം അമേരിക്കയ്ക്കുമേൽ ഇറാനു മേൽക്കൈ നല്കാൻ ഈ മിസൈലുകൾ സഹായിക്കുമെന്ന് ഇസ്രയേലിലെ ചില നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഇറാനെ വരുതിയിൽനിർത്താനുള്ള അമേരിക്കൻ ശ്രമങ്ങൾക്ക് മിസൈൽ പ്രതിസന്ധി സൃഷ്ടിക്കും.
ബാലിസ്റ്റിക് മിസൈലുകളെയും ഉപഗ്രഹങ്ങളെയും വെടിവച്ചിടാൻ കഴിയുന്ന ആയുധങ്ങളും ചൈനയിൽനിന്ന് ഇറാൻ വാങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സഹകരണമാണ് ഇതു സംബന്ധിച്ച ചർച്ചകൾ സാധ്യമാക്കുന്നത്.
പത്തു ദിവസത്തിനുള്ളിൽ ഇറാൻ ആണവക്കരാറിൽ ഒപ്പിട്ടില്ലെങ്കിൽ അമേരിക്ക ആക്രമണം നടത്തുമെന്നാണു പ്രസിഡന്റ് ട്രംപ് ഈ മാസം 19നു പറഞ്ഞത്. ഇറാനെതിരേ ആഴ്ചകൾ നീളുന്ന യുദ്ധത്തിനാണ് അമേരിക്കൻ പദ്ധതിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Tags : anti ship missile Iran China Missile supersonic missile CM 302 intercept missile