ന്യൂഡൽഹി/ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതനാണെന്ന് മുംബെയിലെ ഇറാനിയൻ കോൺസുൽ ജനറൽ സയീദ് റെസ മൊസായബ് മൊത്ലഗ്.അദ്ദേഹം ബങ്കറിൽ ഒളിച്ചിരിക്കുകയല്ലെന്നും രാജ്യത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആഭ്യന്തരപ്രതിസന്ധി നേരിടുന്നുവെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഒരു പരിധിവരെ സുരക്ഷാ സേന പ്രതിഷേധക്കാരോട് സംയമനം പാലിച്ചു. എന്നാൽ ഇറാനു പുറത്തുള്ള നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചതോടെ ഭീകരവാദ ഘടകങ്ങൾ അട്ടിമറിപ്രവർത്തനങ്ങൾ ആരംഭിച്ചു.
പൊതുമുതലിനും പൗരന്മാരുടെ സ്വത്തുക്കൾക്കും നാശമുണ്ടാക്കി. ചെറുതും വലുതുമായ നഗരങ്ങളിൽ സംഘർഷമുണ്ടാക്കി. ഈ സംഘർഷം 3117 പേർ കൊല്ലപ്പെട്ടു. ഇതിൽ 2427 പേർ സാധാരണക്കാരും സുരക്ഷാസേനാംഗങ്ങളുമാണ്. 690 ഭീകരവാദികളും കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ഇറാനെ ലക്ഷ്യം വെച്ച് യുഎസ് സൈന്യം നീങ്ങുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏത് വിധേനയുള്ള ആക്രമണവും പൂർണയുദ്ധമായി കണക്കാക്കുമെന്നും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഖമേനി ബങ്കറിൽ ഒളിച്ചിരിക്കുകയല്ല. ഉപരോധഭീഷണി ഉണ്ടായിരുന്നിട്ടും ഇന്ത്യയുമായി ഇറാൻ സഹകരണം തുടരാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.