ബാങ്കോക്ക്: ഗോവ നിശാക്ലബ് ദുരന്തത്തിലെ മുഖ്യപ്രതികളായ ലുത്ര സഹോദരന്മാരെ തായ്ലൻഡ് ഉടൻ ഇന്ത്യക്കു കൈമാറിയേക്കില്ല. ഗൗരവ് ലുത്രയുടെയും സൗരഭ് ലുത്രയുടെയും കേസ് തായ് കോടതി പരിശോധിക്കും. ബാങ്കോക്ക് കോടതി അടുത്ത നടപടി തീരുമാനിക്കുമെന്ന് തായ് അധികൃതർ അറിയിച്ചു.
ദുരന്തത്തിനു പിന്നാലെ തായ്ലൻഡിലേക്കു കടന്ന ലുത്ര സഹോദരന്മാരെ ഇന്ത്യൻ ഇടപെടലിനെത്തുടർന്ന് ഫുക്കറ്റിൽനിന്നു കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യൻ എംബസി ഇവർക്കെതിരായ എല്ലാ രേഖകളും തായ്ലൻഡിനു കൈമാറുകയും ചെയ്തു. പ്രതികളെ കൈമാറണമെന്ന് ഔദ്യോഗികമായി ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബാങ്കോക്കിലെ പ്രാദേശിക കോടതി ഇവരുടെ കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്.
അടിസ്ഥാന മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാകും കോടതി നടപടിയെടുക്കുക എന്നാണറിയുന്നത്. ലുത്ര സഹോദരന്മാർക്കായി മുതിർന്ന അഭിഭാഷകൻ ജാവേദ് മിറിന്റെ നേതൃത്വത്തിൽ അഭിഭാഷക സംഘം ബങ്കോക്കിലെത്തിയിട്ടുണ്ട്. നിയമപരവും നയതന്ത്രപരവുമായ പരിഗണനകൾ പരിശോധിക്കുന്നതിനാൽ ഇരുവരും ഉടൻ ഇന്ത്യയിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നാണ് എംബസി വൃത്തങ്ങൾ നൽകുന്ന സൂചന.
ഇതിനിടെ, ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബിനെതിരായ സിവിൽ കേസ് ബോംബെ ഹൈക്കോടതി പൊതുതാത്പര്യ ഹർജിയാക്കി മാറ്റി. നിശാക്ലബ്ബ് ദുരന്തത്തിന് ആരെങ്കിലും ഉത്തരവാദികളാകണമെന്നു നിരീക്ഷിച്ചാണ് പൊതുതാത്പര്യ ഹർജിയായി കോടതി കേസ് മാറ്റിയത്. പ്രാദേശിക പഞ്ചായത്ത് നിശാക്ലബിനെതിരേ സ്വമേധയാ കേസെടുത്തില്ലെന്നുമാത്രമല്ല പരാതികൾ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിശാക്ലബ്ബിനു നൽകിയ അനുമതികൾ സംബന്ധിച്ച് വിശദമായ മറുപടി നൽകാൻ ഡിവിഷൻ ബെഞ്ച് ഗോവ സർക്കാരിനോടു നിർദേശിച്ചു. നിശാക്ലബ്ബ് പ്രവർത്തിച്ചിരുന്ന ഭൂമിയുടെ ഉടമകളായ പ്രദീപ് ഘാഡി അമോങ്കറും സുനിൽ ദിവ്കറുമാണ് ക്ലബിനെതിരേ ഹർജി നൽകിയത്. ഹർജിക്കാരുടെ അഭിഭാഷകനായ രോഹിത് ബ്രാസ് ഡി സായെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.
Tags : Luthra brothers extradited Thailand Gaurav Luthra Saurabh Luthra