വത്തിക്കാൻ സിറ്റി: രണ്ടാം ക്രിസ്തുവായി അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം മരണവാർഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധ ഫ്രാൻസിസ് അസീസി വർഷം പ്രഖ്യാപിച്ചു. ഈവർഷം ജനുവരി 10 മുതൽ അടുത്ത വർഷം ജനുവരി പത്തുവരെയാണു വർഷാചരണം.
കൃപയുടെ ഈ വർഷത്തിൽ വിശ്വാസികൾക്ക് പൂർണ ദണ്ഡവിമോചനം നേടാനുള്ള അവസരം ലഭിക്കുമെന്ന് ഇതുസംബന്ധിച്ച് വത്തിക്കാനിലെ അപ്പൊസ്തലിക് പെനിറ്റെൻഷ്യറി പുറപ്പെടുവിച്ച കല്പനയിൽ പറയുന്നു.
ലോകത്തിലെവിടെയുമുള്ള ഏതെങ്കിലും ഫ്രാൻസിസ്കൻ കൺവഞ്ച്വെൽ ആശ്രമ പള്ളിയിലോ വിശുദ്ധ ഫ്രാൻസിസിന് സമർപ്പിച്ചിരിക്കുന്ന പള്ളിയിലോ തീർഥാടനം നടത്തി കൂദാശകൾ സ്വീകരിച്ചും മാർപാപ്പയുടെ നിയോഗങ്ങൾക്കായുള്ള പ്രാർഥന നടത്തിയുമാണ് പൂർണ ദണ്ഡവിമോചനം നേടാനാകുക.
വൃദ്ധർക്കും രോഗികൾക്കും വീടിനു പുറത്തേക്കു പോകാൻ കഴിയാത്തവർക്കും ജൂബിലി ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേർന്നും ദണ്ഡവിമോചനം നേടാം.
ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെ അസീസിയിലെ ബസിലിക്കയിലുള്ള വിശുദ്ധന്റെ ഭൗതികദേഹാവശിഷ്ടങ്ങൾ പൊതുദർശനത്തിനായി പ്രതിഷ്ഠിക്കും. 1226 ഒക്ടോബർ മൂന്നിന് ഇറ്റലിയിലെ അസീസിയിലാണ് ഫ്രാൻസിസ് അന്തരിച്ചത്.
Tags : Year of Francis of Assisi Pope declare Leo XIV