മയാമി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്നും അമേരിക്കയും നടത്തുന്ന ചർച്ചകളിൽ പുരോഗതി. യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടന്നതായി ഇരുവിഭാഗവും അറിയിച്ചു.
അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറുമാണ് യുക്രെയ്നിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റസ്തം ഉമറോവിന്റെ നേതൃത്വത്തിലുള്ള സംഘവുമായി അമേരിക്കയിലെ മയാമിയിൽ ചർച്ച നടത്തിയത്.
യുക്രെയ്ന്റെ സ്വാതന്ത്ര്യവും പരമാധികാരവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് റസ്തം ഉമറോവ് അമേരിക്കൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. റഷ്യയുടെ ഭാഗത്തുനിന്ന് വീണ്ടും അധിനിവേശമുണ്ടാകാതിരിക്കാനുള്ള നടപടികളും വേണം. യുദ്ധാനന്തര യുക്രെയ്ന്റെ പുനരുദ്ധാരണം, യുക്രെയ്ൻ-അമേരിക്ക സാന്പത്തിക സഹകരണം എന്നീ വിഷയങ്ങളും ചർച്ചയായി.
വിറ്റ്കോഫും കുഷ്നറും ചൊവ്വാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി അഞ്ച് മണിക്കൂർ ചർച്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന പദ്ധതിയിലെ ചില നിർദേശങ്ങൾ റഷ്യക്ക് അംഗീകരിക്കാനാവില്ലെന്ന് പുടിൻ ഇരുവരെയും അറിയിച്ചു.
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനു സമീപം റെയിൽവേ ജംഗ്ഷനെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശമുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞദിവസം രാത്രി ഫാസ്റ്റീവ് പട്ടണത്തിലായിരുന്നു ആക്രമണം. ഇവിടുത്തെ റെയിൽവേ ഡിപ്പോയും ട്രെയിൻ ബോഗികളും നശിച്ചു. മിസൈലുകളും ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
Tags : Ukraine peace talks Russia Steve Witkoff Jared Kushner