വത്തിക്കാൻ സിറ്റി: ഏകഭാര്യാത്വത്തെ പ്രോത്സാഹിപ്പിച്ചും വിവാഹത്തിന്റെ മൂല്യം എടുത്തുപറഞ്ഞുമുള്ള രേഖ വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ 21ന് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ച രേഖ ഇന്നലെയാണു പ്രസിദ്ധീകരിച്ചത്.
വിവാഹം അഭേദ്യമായ ഐക്യമാണെന്നു നിർവചിക്കുന്ന രേഖ വിവാഹബന്ധത്തിൽ പരസ്പരം പൂർണമായും സമർപ്പിക്കാൻ സാധിക്കണമെന്നും അല്ലാത്തപക്ഷം അതു പങ്കാളിയുടെ അന്തസിനെ മാനിക്കാത്ത ഒരു ഭാഗിക പങ്കുവയ്ക്കൽ മാത്രമായിരിക്കുമെന്നും വിശദീകരിക്കുന്നു.
നിലവിലെ സാങ്കേതികമുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യനെ പരിധികളില്ലാത്ത ഒരു സൃഷ്ടിയായി സ്വയം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഇതു സ്നേഹത്തിന്റെ മൂല്യത്തിൽനിന്നു വളരെ അകലെയാണെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ കൃപയുടെ സഹായത്തോടെ ക്രിസ്തുവും അവന്റെ പ്രിയപ്പെട്ട വധുവായ സഭയും തമ്മിലുള്ള ഐക്യത്തെ പ്രതിനിധീകരിക്കുന്ന ദാമ്പത്യ ഐക്യത്തിന്റെ സൗന്ദര്യത്തിന് ഊന്നൽ നൽകാൻ രേഖ ആഹ്വാനം ചെയ്യുന്നു.
വിവാഹം ഒരു പരിമിതിയല്ല. മറിച്ച് നിത്യതയിലേക്ക് തുറക്കുന്ന ഒരു പ്രണയത്തിന്റെ സാധ്യതയാണ്. വിവാഹത്തിൽ പരസ്പരമുള്ള ആശ്രയത്വവും ദാമ്പത്യസ്നേഹവും പ്രധാനമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സ്വത്വത്തെയും തടസപ്പെടുത്താതെ ഹൃദയങ്ങളെ ബന്ധപ്പെടുത്തിയുള്ളതായിരിക്കണം വിവാഹം.
ഒരേ അന്തസും അതേ അവകാശങ്ങളുമുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തരുത്. ഒരുവന്റെ സ്വന്തം അസംതൃപ്തികൾ പരിഹരിക്കാനുള്ള ഒരു ഉപാധിയാക്കരുത്. ഒരുവന്റെ ശൂന്യത ഒരിക്കലും മറ്റൊരാളുടെ ആധിപത്യത്തിലൂടെ നിറവേറ്റരുതെന്നും രേഖ എടുത്തുപറയുന്നു. അക്രമം, അടിച്ചമർത്തൽ, മാനസികസമ്മർദം, നിയന്ത്രണം എന്നിങ്ങനെയുള്ള അനാരോഗ്യകരമായ കാര്യങ്ങളെ രേഖ അപലപിക്കുകയും ചെയ്യുന്നു.
സ്നേഹത്തിൽ വളരുവാനുള്ള വിലയേറിയ ഒരു മാർഗമാണു പ്രാർഥന. ദമ്പതികൾക്ക് സ്വയം വിശുദ്ധീകരിക്കാനും സ്നേഹത്തിൽ വളരാനും കഴിയുന്ന വിലയേറിയ മാർഗം പ്രാർഥനയാണ്. വ്യക്തികളെന്ന നിലയിൽ പക്വത പ്രാപിക്കുന്നതിന് ദമ്പതികൾ തമ്മിലുള്ള പരസ്പരസഹായവും പരസ്പരബന്ധവും പ്രധാനപ്പെട്ടതാണ്.
പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിനായി ദമ്പതികൾ ഒരുമിച്ച് ദരിദ്രരോടുള്ള ശ്രദ്ധ പരിശീലിക്കണം. ഓരോ ആധികാരിക വിവാഹവും രണ്ടു വ്യക്തികൾ ചേർന്ന ഒരു ഐക്യമാണ്. അതിന് മറ്റുള്ളവരുമായി പങ്കിടാൻ കഴിയാത്തവിധം അടുപ്പമുള്ളതും എല്ലാം ഉൾക്കൊള്ളുന്നതുമായ ഒരു ബന്ധം ആവശ്യമാണ്. ഈ രീതിയിൽ മാത്രമേ ദാമ്പത്യ പ്രണയം ഒരു ചലനാത്മക യാഥാർഥ്യമാകുകയുള്ളൂവെന്നും വത്തിക്കാൻ രേഖയിൽ പറയുന്നു.
Tags : marriage remind of the value of marriage Pope Leo 14th