കൊളംബോ: ഇന്ത്യയ്ക്കെതിരെ കളിക്കണോ വേണ്ടയോ എന്നത് കളിക്കാരുടെ തീരുമാനമല്ലെന്നും സർക്കാർ പറയുന്നതനുസരിച്ച് മാത്രമേ ടീമിന് പ്രവർത്തിക്കാനാവൂവെന്നും ടി20 ലോകകപ്പിന് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ.
ഇന്ത്യയ്ക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സർക്കാരും ബോർഡും എടുക്കുന്ന തീരുമാനമാണ്. അവർ എന്ത് പറയുന്നുവോ അത് ഞങ്ങൾ ചെയ്യുമെന്ന് സൽമാൻ അലി ആഗ വ്യക്തമാക്കി. ഫെബ്രുവരി 15ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനുള്ള പാക് സർക്കാരിന്റെയും ക്രിക്കറ്റ് ബോർഡിന്റെയും തീരുമാനത്തെ ടീം പൂർണമായും ബഹുമാനിക്കുന്നുവെന്നും ആഗ പറഞ്ഞു.
എന്നാൽ സെമി ഫൈനലിലോ ഫൈനലിലോ വീണ്ടും ഇന്ത്യയെ നേരിടേണ്ട സാഹചര്യം വന്നാൽ ഞങ്ങൾ വീണ്ടും സർക്കാരിന്റെയും പിസിബിയുടെയും ഉപദേശം തേടുമെന്നും അവർ എടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും ടീം നില്‍ക്കുകയെന്നും ആഗ പറഞ്ഞു. ലോകകപ്പിനായി പുതിയ ടീമും പുതിയ തന്ത്രങ്ങളുമായാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നതെന്നും ടീം ആവേശത്തിലാണെന്നും ആഗ കൂട്ടിച്ചേർത്തു.
Tags : T20 World Cup cricket Pakistan Salman Ali Agha India