വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ കൂടികാഴ്ച സമാപിച്ചു. ഏകദേശം മൂന്ന് മണിക്കൂർ ചർച്ച നീണ്ടുനിന്നു.
ഇറാനുമായുള്ള ആണവ ചർച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് ചർച്ചയിൽ പ്രധാന വിഷയമായത്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്.
ഇറാനുമായി നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ തുടരണമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്. ഒരു കരാറിലെത്താൻ സാധിക്കുമോയെന്ന് പരിശോധിക്കാൻ ചർച്ചകൾ തുടരണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ട്രംപ് വ്യക്തമാക്കി.
എന്നാൽ ചർച്ചയിൽ നിർണായക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇറാനുമായുള്ള ചർച്ചകളിൽ ഇസ്രായേലിന്റെ സുരക്ഷാ താത്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിന്നു.
ഗാസയിൽ പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപായി ഹമാസ് ആയുധം താഴെവയ്ക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം നെതന്യാഹുവിന്റെ ആറാമത്തെ യുഎസ് സന്ദർശനമാണിത്.
Tags : iran united states israel donald trump white house