കാരക്കസ്: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. റഷ്യൻ അന്തർവാഹിനിയുടെ അകമ്പടിയിൽ പോയ ‘മറിനേര’ എന്ന വെനസ്വേലൻ എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്.
ആറു ജോർജിയൻ സ്വദേശികൾ, 17 യുക്രെയ്ൻ സ്വദേശികൾ, മൂന്നു ഇന്ത്യക്കാർ, രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.
യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയ വെനസ്വേല കപ്പലിനുവേണ്ടി അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സൈന്യം യൂറോപ്യൻ കമാൻഡ് രണ്ടാഴ്ചയിലേറെയായി തുടരുന്ന തെരച്ചിലിനൊടുവിലാണു നടപടി. ഐസ്ലാൻഡിന്റെ തീരത്തുനിന്നു 222 കിലോമീറ്റർ അകലെയാണിത്.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.