ലണ്ടൻ: ബിബിസിക്കെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസിൽ അടുത്ത വർഷം വിചാരണ ആരംഭിക്കും.
ബിബിസി നൽകിയ സ്റ്റേ ഹർജി തള്ളിക്കൊണ്ടാണു വിചാരണ ആരംഭിക്കാൻ കോടതി തീയതി കുറിച്ചത്. ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്ട് ഫെഡറൽ കോടതി ജഡ്ജി റോയ് കെ. ആൾട്ട്മാനാണു കേസ് കേൾക്കുന്നത്. 2027 ഫെബ്രുവരിയിൽ വിചാരണ ആരംഭിക്കും.
ട്രംപിന്റെ വ്യത്യസ്ത പ്രസംഗങ്ങൾ വെട്ടിയൊട്ടിച്ച് ബിബിസി സംപ്രേഷണം ചെയ്തെന്നാണ് ആരോപണം. ബിബിസി ചെയർപേഴ്സൺ സമീർ ഷാ എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ് പാർലമെന്ററി ഉപസമിതിക്കു മുന്നിൽ മാപ്പപേക്ഷിച്ചെങ്കിലും ട്രംപ് കേസുമായി മുന്നോട്ടുപോകുകയായിരുന്നു.
തനിക്കുണ്ടായ മാനനഷ്ടത്തിന് അഞ്ചു ബില്യൺ ഡോളറും മാധ്യമ കമ്പനിയുടെ തെറ്റായ നടപടികൾക്ക് അഞ്ച് ബില്യൺ ഡോളറും നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.
ജനുവരി ആറിന് ട്രംപ് നടത്തിയ ഒരു പ്രസംഗമാണ് ദൃശ്യങ്ങളിൽ മാറ്റം വരുത്തി ബിബിസി ഉപയോഗിച്ചത്. സംഭവത്തിൽ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടേർണസും രാജിവച്ചിരുന്നു.
Tags : Trump defamation case BBC trial Florida court