ബാങ്കോക്ക്: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വെടിനിർത്തൽ അവകാശവാദം തള്ളിക്കളഞ്ഞ് തായ്ലൻഡും കംബോഡിയയും ഇന്നലെയും ഏറ്റുമുട്ടൽ തുടർന്നു. വെള്ളിയാഴ്ച രാത്രി ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചുവെന്നും ഇരുവരും വെടിനിർത്തലിനു സമ്മതിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ തായ്, കംബോഡിയ സേനകൾ ഇന്നലെ രാവിലെ മുതൽ പരസ്പരം ആക്രമണം നടത്തി. തായ് യുദ്ധവിമാനങ്ങൾ ഹോട്ടലിലും പാലത്തിലും ബോംബിട്ടതായി കംബോഡിയ ഇന്നലെ അറിയിച്ചു. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ ഒട്ടേറെ സിവിലിയന്മാർക്കു പരിക്കേറ്റതായി തായ്ലൻഡും അറിയിച്ചു.
തിങ്കളാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഇരു രാജ്യങ്ങളിലുമായി 21 പേരാണു കൊല്ലപ്പെട്ടത്. അതിർത്തി പ്രദേശങ്ങളിലെ ഏഴു ലക്ഷം പേർ പലായനം ചെയ്തു.
തായ്ലൻഡും കംബോഡിയയും തമ്മിൽ ജൂലൈയിലുണ്ടായ ഏറ്റുമുട്ടൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇടപെട്ട് നിർത്തിയിരുന്നു. ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കു മുന്നിൽ ഇരു രാജ്യങ്ങളും വെടിനിർത്താൻ സമ്മതിക്കുകയായിരുന്നു.
ഇത്തവണത്തെ യുദ്ധവും ഒന്നു ഫോൺ വിളിച്ചാൽ തീരാവുന്നതേയുള്ളൂവെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിമാരുമായി സംസാരിച്ചതും വെടി നിർത്തി എന്നവകാശപ്പെട്ടതും.
എന്നാൽ, കംബോഡിയൻ സേന പിന്മാറാതെ വെടിനിർത്തൽ ഉണ്ടാവില്ലെന്ന് ട്രംപിനോടു വ്യക്തമാക്കിയതായി തായ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ അറിയിച്ചു. ഇന്നലെ രാവിലത്തെ സൈനികനടപടി ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനായി പോരാട്ടം തുടരുമെന്ന് കംബോഡിയൻ നേതൃത്വവും പറഞ്ഞു.
Tags : Trump ceasefire Thailand Cambodia fighting continues