ടെൽ അവീവ്: ഹമാസ് ഭീകരർ വ്യാഴാഴ്ച കൈമാറിയ മൃതദേഹങ്ങൾ ബന്ദികളുടേതാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.
അമിരാം കൂപ്പർ (84), സഹർ ബാറൂക്ക് (25) എന്നിവരുടെ മൃതദേഹങ്ങളാണ് ഇവയെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇരുവരെയും ഹമാസ് ഭീകരർ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയതാണ്. ഇരുവരെയും പിന്നീട് കസ്റ്റഡിയിൽ വധിച്ചതായി ഇസ്രയേൽ അനുമാനിക്കുന്നു.
അമിരാം കൂപ്പറിനെ 2024 ഫെബ്രുവരിയിലും സഹർ ബാറൂക്കിനെ 2023 ഡിസംബർ എട്ടിനും ഹമാസ് ഭീകരർ കൊലപ്പെടുത്തിയെന്നാണു നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ എന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവരുടെ മൃതദേഹങ്ങൾക്കു പകരമായി 30 പലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രയേൽ റെഡ് ക്രോസ് മുഖാന്തിരം കൈമാറി.
വെടിനിർത്തൽ ധാരണ പ്രകാരം ഒരു ഇസ്രേലി മൃതദേഹത്തിന് 15 പലസ്തീൻ മൃതദേഹങ്ങളാണു കൈമാറുക. ഇനി 11 ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾകൂടി ഗാസയിൽനിന്നു ലഭിക്കാനുണ്ട്.
Tags : hostages bodies handed Hamas