ന്യൂയോർക്ക്: ചർച്ചകളെല്ലാം പൂർത്തിയായെങ്കിലും കരാർ ഒപ്പിടാൻ തയാറാണെന്ന് അറിയിച്ച് നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വിളിക്കാതിരുന്നതുകൊണ്ടാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വൈകുന്നതെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുത്നിക്. പ്രമുഖ ബിസിനസ്-ടെക് പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
“ചവിട്ടുപടികൾ പോലെയാണ് പ്രസിഡന്റ് ട്രംപ് കാര്യങ്ങളെ സമീപിക്കുന്നത്. മികച്ച ഡീൽ ലഭിക്കുന്നത് ആദ്യം വരുന്നവർക്കായിരിക്കും. ആദ്യ ഡീൽ യുകെയുമായി ഉണ്ടാക്കി. രണ്ട് വെള്ളിയാഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ നടത്തണമെന്നാണ് അവരോടു ഞാൻ പറഞ്ഞത്. നിങ്ങൾക്ക് മൂന്നു വെള്ളിയാഴ്ചകൾ ലഭിക്കുമെന്നാണ് ഇന്ത്യയെ ഞങ്ങൾ അറിയിച്ചത്. പക്ഷേ, പ്രസിഡന്റ് ട്രംപാണു ഡീൽ ഉണ്ടാക്കുന്നത്.
മോദി അദ്ദേഹത്തെ വിളിക്കണമെന്ന് ഞാൻ അറിയിച്ചു. ഇന്ത്യൻ നേതൃത്വത്തിനു അത് ചെയ്യാൻ അസ്വസ്ഥതയായിരുന്നു. മോദി വിളിച്ചില്ല’’. ഇന്നലെ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി കരാറുകൾ പ്രഖ്യാപിച്ചശേഷം ലുത്നിക് പറഞ്ഞു.
മറ്റു രാജ്യങ്ങൾക്കുമുൻപായി ഇന്ത്യയുമായുള്ള കരാർ യാഥാർഥ്യമാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്ത്യ കാര്യങ്ങൾ വൈകിച്ചു. ഇപ്പോൾ തങ്ങൾ തയാറാണെന്ന് ഇന്ത്യ പറയുന്നു. മൂന്നാഴ്ച മുൻപ് സ്റ്റേഷൻ വിട്ടുപോയ ട്രെയിനിൽ കയറാനാണോ തയാറായതെന്ന് താൻ തിരിച്ചു ചോദിച്ചുവെന്നും ലുത്നിക് പരിഹസിച്ചു.
Tags : trade deal US Modi Trump Narendra Modi Donald trump Howard Lutnick