സിയൂൾ: ലോകത്തിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷയെന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണ കൊറിയയിലെ സുനെംഗ് ടെസ്റ്റിൽ ഇക്കുറി പങ്കെടുത്തത് 5,54,174 വിദ്യാർഥികൾ.
ഇന്നലെ നടന്ന ഈവർഷത്തെ പരീക്ഷയിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം കൂടുതൽ കുട്ടികളാണ് പങ്കെടുത്തത്. രാജ്യത്തെ ഉന്നത സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് അത്യാവശ്യമായ ഈ പരീക്ഷയിൽ 2019നുശേഷം ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നതും ഈവർഷമാണ്.
ഇക്കുറി പരീക്ഷാർഥികളുടെ എണ്ണം കൂടാൻ മറ്റൊരു കാരണമുണ്ട്. 2007ൽ ജനിച്ചവരായിരുന്നു ഭൂരിഭാഗം ഉദ്യോഗാർഥികളുമെന്നതാണത്. രാജ്യത്ത് ഒരു കുഞ്ഞ് ജനിക്കാൻ ശുഭകരമായ സമയമായി 2007 കണക്കാക്കപ്പെട്ടിരുന്നതിനാലാണ് അന്ന് ജനനനിരക്കിൽ വൻ വർധനവുണ്ടായത്.
എന്നാൽ തുടർന്നിങ്ങോട്ട് രാജ്യത്തെ ജനസംഖ്യ വർഷംതോറും കുറഞ്ഞുവരുന്ന അവസ്ഥയാണ്. പരീക്ഷയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടും പരീക്ഷാർഥികൾ കൃത്യസമയത്ത് പരീക്ഷാസെന്ററുകളിൽ എത്തുന്നത് ഉറപ്പുവരുത്താനുമായി ഓഫീസുകളും കന്പനികളും വ്യാപാരസ്ഥാപനങ്ങളും തുടങ്ങി ഓഹരിവിപണിവരെ പതിവിനു വിപരീതമായി ഒരു മണിക്കൂർ വൈകിയാണു പ്രവർത്തനം ആരംഭിച്ചത്.
വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്നത് വൈകാതിരിക്കാനും വലിയ മുന്‍കരുതലുകളെടുത്തു. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ആവശ്യമായി നടപടികള്‍ സ്വീകരിച്ചു.
വിമാനസർവീസുകൾ വൈകി
നിർണായകമായ ഇംഗ്ലീഷ് ടെസ്റ്റിന് വിദ്യാർഥികൾക്കു യാതൊരുവിധ തടസവുമുണ്ടാകാതിരിക്കാൻ ഉച്ചയ്ക്ക് 1.05 മുതൽ 1.40 വരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും നിരോധിച്ചിരുന്നു.
ഇതോടെ 65 രാജ്യാന്തര സർവീസുകളുൾപ്പെടെ 140 വിമാനങ്ങളുടെ സർവീസ് വൈകി. പരീക്ഷ കഴിയുന്നതിനായി വിമാനങ്ങൾ വിമാനത്താവളങ്ങൾക്ക് 9843 അടി ഉയരത്തിൽ വട്ടമിട്ടു പറന്നു.പ്രാദേശികസമയം ഇന്നലെ രാവിലെ 8.40ന് തുടങ്ങിയ പരീക്ഷ വൈകുന്നേരം 5.40നാണ് അവസാനിച്ചത്.
എട്ടു മണിക്കൂര്‍ നീണ്ട ഈ പരീക്ഷയില്‍ കൊറിയന്‍, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കൊറിയന്‍ ഹിസ്റ്ററി, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണു പരീക്ഷകള്‍ നടത്തിയത്.
വ്യത്യസ്ത പരീക്ഷാരീതി
എല്ലാ വര്‍ഷവും നവംബറില്‍ നടക്കുന്ന സുനേംഗ് ടെസ്റ്റ് കേവലം ഒരു അക്കാദമിക് ചലഞ്ച് എന്നതിനപ്പുറം ഭാവിജീവിതം രൂപപ്പെടുത്തുന്നതിനുള്ള ചുവടുവയ്പായാണു കണക്കാക്കുന്നത്. വളരെ വ്യത്യസ്തമായ പരീക്ഷാരീതിയാണിത്.
ഓരോ വിഷയത്തിനും 80 മുതല്‍ 107 മിനിറ്റ് വരെ നീളുന്നതാണ് പരീക്ഷ. ഓരോ പരീക്ഷയ്ക്കുംശേഷം 20 മിനിറ്റാണു വിശ്രമസമയം. ഉച്ചഭക്ഷണത്തിനായി 50 മിനിറ്റ് സമയമാണു നല്‍കുന്നത്. ഇതിനുശേഷമാണ് സാധാരണയായി ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നത്. ലിസണിംഗ് ടെസ്റ്റാണ് ഇംഗ്ലീഷ് പരീക്ഷയില്‍ പ്രധാനപ്പെട്ടത്. അവര്‍ കേള്‍ക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഉത്തരങ്ങള്‍. ഉയര്‍ന്ന ഏകാഗ്രതയും ഈ പരീക്ഷയിൽ ആവശ്യമാണ്.
തൊഴില്‍, വരുമാനം എന്നിവയെ സ്വാധീനിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ സര്‍വകലാശാല പ്ലേസ്മെന്റുകള്‍, ഭാവിയിലേക്കുള്ള തൊഴില്‍സാധ്യതകള്‍ തുടങ്ങി സോഷ്യൽ സ്റ്റാറ്റസ് പോലും നിര്‍ണയിക്കുന്നത് ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്.
പരീക്ഷ അവസാനിച്ച് പുറത്തിറങ്ങുമ്പോൾ ഒരു ഉത്സവാന്തരീക്ഷത്തിന്റെ പ്രതീതിയാണുണ്ടാകുക. സംഗീതപരിപാടികളുടെയും മറ്റും അകമ്പടിയോടെയാണ് ഇവിടെ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ ആഘോഷിക്കപ്പെടുന്നത്.
കഠിനമായ തയാറെടുപ്പുകൾ
പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഭക്ഷണക്രമം പോലും നിര്‍ദേശിക്കുന്നുണ്ട്. ജങ്ക് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കണം. ആപ്പിള്‍, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍, പുഴുങ്ങിയ മത്സ്യം തുടങ്ങിയ ലളിതമായ ഭക്ഷണമാണ് വിദ്യാര്‍ഥികളോടു നിര്‍ദേശിക്കുന്നത്.
പരീക്ഷാ ദിനങ്ങളില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനും യാതൊരു തരത്തിലുള്ള രോഗങ്ങള്‍ വരാതിരിക്കാനുമാണ് വിദ്യാര്‍ഥികള്‍ ഈ ഭക്ഷണക്രമം പിന്തുടരുന്നത്.
കഠിനമായ തയാറെടുപ്പാണ് പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ഥികള്‍ നടത്തുന്നത്. മോക്ക് ടെസ്റ്റുകളാണ് ഇതില്‍ പ്രധാനം. മൂന്ന് മോക്ക് ടെസ്റ്റുകളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. വിദ്യാര്‍ഥികളുടെ നിലവാരം അളക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള പരിശീലനം നല്കുന്നതിനുമാണിത്. സ്വകാര്യ അക്കാദമികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മോക്ക് ടെസ്റ്റ് ലഭിക്കാറുണ്ട്.
Tags : South Korea Suneung exam students