കീവ്: അമേരിക്കയും റഷ്യയും ചേർന്നു തയാറാക്കിയ സമാധാന പദ്ധതിയോടു സഹകരിക്കാൻ സന്നദ്ധത അറിയിച്ച് യുക്രെയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. അമേരിക്ക അവരുടെ കാഴ്ചപ്പാടിനനുസരിച്ച് തയാറാക്കിയ പദ്ധതിയോടു സഹകരിക്കുമെന്നാണ് സെലൻസ്കി പറഞ്ഞത്.
ഇനിയൊരു അധിനിവേശം ഉണ്ടാകില്ലെന്ന് ഉറപ്പു ലഭിക്കുന്ന സമാധാനമാണു യുക്രെയ്നു വേണ്ടത്. പദ്ധതി ചർച്ച ചെയ്യാൻ യുക്രെയ്നിലെത്തിയ യുഎസ് സൈനികസംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു സെലൻസ്കി ഇതു പറഞ്ഞത്.
ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രതിനിധി കിറിൾ ദിമിത്രിയേവും തയാറാക്കിയ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു.
യുക്രെയ്നു വലിയതോതിൽ നഷ്ടമുണ്ടാകുന്ന പദ്ധതിയിൽ, റഷ്യയുടെ അന്താരാഷ്ട്രതല ഒറ്റപ്പെടൽ അവസാനിപ്പിക്കാനുള്ള നിർദേശങ്ങളും ഉൾപ്പെടുന്നു.
യുക്രെയ്നു സൈനികനിയന്ത്രണമുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കണമെന്നതാണ് ഒരു നിർദേശം.
യുക്രെയ്ൻ സൈനികരുടെ എണ്ണം ആറു ലക്ഷമായി പരിമിതപ്പെടുത്തുക, നാറ്റോയിൽ ചേരില്ലെന്നു പ്രഖ്യാപിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.ഇതിനു പകരമായി, യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുമെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ നല്കിയിട്ടില്ല.
ആഗോള സാന്പത്തികമേഖലയിലേക്കുള്ള റഷ്യയുടെ മടക്കമാണു മറ്റൊരു സുപ്രധാന നിർദേശം. റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ പിൻവലിക്കും. വൻശക്തികളുടെ കൂട്ടായ്മയായ ജി7ൽ റഷ്യയെ വീണ്ടും ഉൾപ്പെടുത്തി ജി8 ആക്കും.
അതേസമയം, യുക്രെയ്നെ ഉൾപ്പെടുത്താതെ തയാറാക്കിയ പദ്ധതിയിൽ യൂറോപ്യൻ ശക്തികൾ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
Tags : Zelensky volodymyr zelenskyy American peace plan Russia