അബുജ: ഇസ്ലാമിക ഭീകര സംഘടനകളെ ലക്ഷ്യമിട്ട് നൈജീരിയയിൽ ഏകപക്ഷീയ അമേരിക്കൻ സൈനിക നടപടി അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ വക്താവ് ഡാനിയേൽ ബിവാല പറഞ്ഞു.
ക്രൈസ്തവരെ പീഡിപ്പിക്കുന്ന ഭീകരസംഘടനകൾക്കെതിരേ അമേരിക്ക നൈജീരിയയിൽ സൈനിക നടപടിക്കു മുതിരുമെന്നു പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നൈജീരിയൻ സർക്കാരിന്റെ അനുമതിയില്ലാതെ രാജ്യത്ത് വിദേശ സേനയെ വിന്യസിക്കുന്നതു നയതന്ത്രപരമായി അനുചിതമായിരിക്കും. ഭീകരസംഘടനകൾക്കെതിരായ പോരാട്ടത്തിൽ നൈജീരിയയുടെ പരമാധികാരം മാനിക്കുന്നിടത്തോളം അമേരിക്കൻ സഹായത്തെ സ്വാഗതം ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ പീഡനം അവസാനിപ്പിക്കാൻ നൈജീരിയൻ ഭരണകൂടം ഉടനടി നടപടികളെടുക്കണമെന്നാണ് ട്രംപ് നിർദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ ഭീകരസംഘങ്ങൾക്കെതിരേ അമേരിക്ക സൈനിക നടപടിക്കു മുതിരും. സൈനിക നടപടിക്കു പദ്ധതി തയാറാക്കാൻ യുഎസ് പ്രതിരോധ വകുപ്പിന് നിർദേശം നല്കി. നൈജീരിയയ്ക്കുള്ള അമേരിക്കൻ സഹായം നിർത്തലാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ എണ്ണയുത്പാദിപ്പിക്കുന്ന രാജ്യമാണ് നൈജീരിയ.
Tags : Nigeria US military action Trump