x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"നി​ധി' തേ​ടി ലോ​ക​ശ​ക്തി​ക​ള്‍; ഭൂമിയുടെ ലോക്കർ യു​ദ്ധ​ഭൂ​മി​യാ​കു​മോ?

വെബ് ഡെസ്ക്
Published: January 13, 2026 12:31 PM IST | Updated: January 13, 2026 12:31 PM IST

കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്‌ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.

ഗ്രീന്‍ലാന്‍ഡിന്‍റെ ചരിത്രം

നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന്‍ എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര്‍ ക്കിന്‍റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്‍റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡിലെ നിധി

ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്‍റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ ഖനനം

ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്‍തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും

ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്‍റെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്

വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.

Tags : greenland US America trump battle world europe denmark

Recent News

Up