കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടന് ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം.
കുടുംബ പ്രേക്ഷകരെ തന്റെ സിനിമയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു. ഗൂഢാലോചനക്കാര്‍ക്കെതിരെ നിയമനടപടി ആലോചിക്കുകയാണ്. കോടതി ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കും. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത വരുത്തി സമൂഹത്തിന്റെ ശത്രുത തനിക്ക് നേരെ സൃഷ്ടിച്ചു. എസ്ഐടി സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചു.
ആറു പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. ഇതിന് ശേഷം മുഖ്യമന്ത്രിയെ ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. ഈ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ എട്ടാം പ്രതിയായിരുന്ന നടന് ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി വെറുതെ വിട്ടത്. പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി.
ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം. വര്‍ഗീസ് ഉത്തരവിടുകയായിരുന്നു.
ആദ്യ ആറു പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍
ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വിജീഷ് , അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ ആണ് കുറ്റക്കാരെന്ന് തെളിഞ്ഞത്.
കൂട്ട ബലാല്‍സംഗം അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞു. തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കി. പിന്നീടാണ് ഈ പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.
സംഘടനയില്‍ തിരിച്ചെടുക്കും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്നു അസോസിയേഷന് പ്രസിഡന്റ് ബി.രാകേഷ്. എല്ലാ സംഘടനകളും പുറത്താക്കിയ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്.
കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ മറ്റൊന്ന് ആലോചിക്കാന്‍ ഇല്ലല്ലോ. സംഘടന യോഗത്തിനുശേഷം നടപടികള്‍ വേഗത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Actress assault case Dileep Court