തിരുവനന്തപുരം: തൊണ്ടി മുതൽ കേസിലെ രണ്ടാം പ്രതി ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും കോടതി ജാമ്യം അനുവദിച്ചു. കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
എന്നാൽ ജാമ്യം ലഭിച്ചശേഷം കോടതിക്ക് പുറത്തിറങ്ങിയ ആന്റണി രാജുവിനെതിരെ കെഎസ്യു, യൂത്ത്കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധമായി രംഗത്തെത്തി. അടിവസ്ത്രം ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ആന്റണി രാജുവിന്റെ വാഹനം തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. ഇവർ പോലീസുമായി വാക്കുതർക്കമുണ്ടായി.
അതേസമയം, ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമാകും. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും.
മൂന്ന് വർഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വർഷത്തേയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Tags : Antony Raju bail court case police