തൃശൂർ: പിഎം ശ്രീ കേരളത്തിൽ ഇല്ലെന്നും അതിന്റെ ആത്മാവായി ബിജെപി ചൂണ്ടിക്കാണിക്കുന്ന ദേശീയപാഠ്യപദ്ധതി (എൻഇപി) സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തിൽ സിപിഐയുടെയും സിപിഎമ്മിന്റെയും നിലപാട് ഒന്നാണ്. ഒരേമനസോടെ, ഒരേ ഐഡിയോളജിയിൽ എടുത്ത തീരുമാനത്തിന്റെ ഉറപ്പിൽതന്നെയാണ് ഇക്കാര്യം പറയുന്നത്.
വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും ഇല്ല. എൻഇപിയുമായി ബന്ധപ്പെട്ട ഒരു പദ്ധതിയിലും എൽഡിഎഫ് പങ്കാളിയാകില്ല. ഇക്കാര്യത്തിൽ എൽഡിഎഫിന് 100 ശതമാനവും ഒരു കാഴ്ചപ്പാടാണുള്ളതെന്നും പ്രസ് ക്ലബ് സംഘടിപ്പിച്ച ‘വോട്ട് വൈബി’ൽ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് ഗുരുതരമായ പ്രശ്നം നേരിടുകയാണ്. അതു മാഫിയ കൾച്ചറൽ പ്രതീകമായി മാറി. അതിന്റെ പേരാണ് രാഹുൽ മാങ്കൂട്ടത്തിൽ. സ്ത്രീത്വത്തെ മാനിക്കാത്തവിധം കോൺഗ്രസ് പ്രസ്ഥാനം മാറി. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്ന സംസ്കാരമാണ് ഇപ്പോൾ കോൺഗ്രസിന്റേത്. സ്ത്രീകളെ അപമാനിക്കുന്നത് ആരായാലും തെറ്റാണ്. അതു തീവ്രത കൂടിയതും കുറഞ്ഞതും എന്ന അളവൊന്നുമില്ലെന്നു ബിനോയ് വിശ്വം വ്യക്തമാക്കി.
മുകേഷ് എംഎൽഎയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, തെളിഞ്ഞ കുറ്റത്തിന് ആരായാലും ശിക്ഷിക്കപ്പെടും എന്നായിരുന്നു മറുപടി. ആർഷോയ്ക്കെതിരേ ഉയർന്ന ജാതിഅധിക്ഷേപ പരാതിയും രാഹുൽ മാങ്കൂട്ടത്തിലിന്റേതും തമ്മിൽ താരതമ്യം ചെയ്യരുത്. ആനയും ഉറുമ്പുംപോലെയാണ് വ്യത്യാസം.
ശബരിമലകേസിൽ കവർച്ച നടത്തിയതാരായാലും ശിക്ഷിക്കപ്പെടണമെന്നതു സിപിഐയുടെ നിലപാടാണ്. തൃശൂർ പൂരം കലക്കലിൽ ഉയർന്ന ചോദ്യങ്ങൾക്ക് എഡിജിപി മറുപടി പറയേണ്ടതുണ്ട്. ആർഎസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയും മന്ത്രിയുടെ ഫോൺ എടുക്കാതിരുന്നതും ഗൗരവകരമാണ്. ഇക്കാര്യത്തിൽ തീരുമാനം സർക്കാരിന്റെ പരിഗണനയിലാണ്.
Tags : Binoy Vishwam PM Shri Kerala deepika