കോട്ടയം: ബിജെപി നേതാക്കൾ സ്ഥാനാർഥികളെ കബളിപ്പിച്ചെന്ന് ആക്ഷേപം. നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പണവും പിന്തുണയും നൽകാതെ നേതാക്കൾ മുങ്ങിയെന്നാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികൾ ആരോപിക്കുന്നത്.
പഞ്ചായത്തിലെ 21 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം കൂടാൻ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് സ്ഥാനാർഥികൾ പറയുന്നു.
തെരഞ്ഞെടുപ്പു ദിവസം വോട്ടർമാർക്ക് സ്ലിപ്പു നൽകുന്നതിനായി ബൂത്തും പ്രവർത്തകരും ഉണ്ടായിരുന്നത് മൂന്നു വാർഡുകളിൽ മാത്രമാണെന്നാണ് ഇവർ പറയുന്നത്.
ചിലർക്ക് കെട്ടിവയ്ക്കാനുള്ള തുകയും നാലോ അഞ്ചോ ഫ്ലക്സ് ബോർഡുകളും പ്രസ്താവനയും നൽകി. ബോർഡുകൾ പോലും ലഭിക്കാത്ത സ്ഥാനാർഥികളുമുണ്ട്.
തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ ഇരിക്കാനോ സഹായത്തിനോ പാർട്ടി പ്രവർത്തകർ എത്തിയില്ലെന്ന പരാതിയുമായി ആറാം വാർഡിലെ (റെയിൽവേ സ്റ്റേഷൻ) സ്ഥാനാർഥി ജനജമ്മ ഡി. ദാമോദരൻ രംഗത്തെത്തി.
മണ്ഡലം നേതാക്കൾക്കെതിരെ ജില്ലാ, സംസ്ഥാന നേതൃത്വത്തിനു പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. റിട്ട. യൂണിവേഴ്സിറ്റി ജീവനക്കാരിയായിരുന്ന ജനജമ്മക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടായിരുന്നില്ല.
ബിജെപിക്കാർ തന്നെ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നുവെന്നാണ് ജനജമ്മ പറയുന്നത്. തെരഞ്ഞെടുപ്പ് ചെലവിനായി 2,500 രൂപയും കുറച്ച് നോട്ടീസും മാത്രമാണ് ലഭിച്ചത്.
പ്രചാരണത്തിന് പ്രവർത്തകർ ഉണ്ടായിരുന്നില്ല. വീട് കയറി പ്രചാരണം നടത്തിയതെല്ലാം തനിയെയാണ്. തെരഞ്ഞെടുപ്പു ദിവസം പോലും പ്രവർത്തകരോ നേതാക്കളോ എത്തിയില്ല. ഇതോടെ അവർ പോളിംഗ് സ്റ്റേഷനു മുന്നിൽ പരസ്യ പ്രതിഷേധം നടത്തി.
തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പല സ്ഥാനാർഥികളും വിവരം പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് സ്ഥാനാർഥികൾ പറയുന്നത്.
അതേസമയം, ഉത്തരവാദപ്പെട്ട വില ഭാരവാഹികൾ തെരഞ്ഞെടുപ്പിനു വേണ്ടി വ്യാപകമായി ധനസമാഹരണം നടത്തിയിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
Tags : BJP woman candidate protest election