തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർഗോഡ്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്.
ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങി. കോടതികളിൽ പോലീസ് പരിശോധന നടത്തുകയാണ്. ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ ആണെന്ന് കണ്ടെത്തി.
ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നാണ് മെയിലിന്റെ ഉള്ളടക്കം. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം ഉണ്ടാകുമെന്നും സന്ദേശത്തിലുണ്ട്.
മുഹമ്മദ് അസ്ലം വിക്രം എന്നയാളുടെ പേരിലാണ് സന്ദേശം എത്തിയിട്ടുള്ളത്. മലപ്പുറത്ത് മഞ്ചേരി കോടതിയിലാണ് ബോംബ് ഭീഷണിയുണ്ടായത്. കോടതിയുടെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്ക്വാഡ് പരിശോധിച്ചുവരികയാണ്.
പത്തനംതിട്ട ജില്ലാ കോടതിയിലും ഇ മെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് ഭീഷണിയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയാണ്. വിവിധ കോടതികളും മിനി സിവിൽ സ്റ്റേഷനും പ്രവർത്തിക്കുന്ന കെട്ടിടമാണിത്.
കാസർഗോഡ് വിദ്യാനഗറിലുള്ള ജില്ലാ കോടതിയിൽ ഇന്ന് പുലർച്ചെ 3.22 നാണ് ബോംബ് വച്ചതായി മെയിൽ സന്ദേശമെത്തിയത്. നിങ്ങളുടെ കോടതി സമുച്ചയത്തിൽ മൂന്ന് ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 1.15ന് സ്ഫോടനത്തിന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക എന്നായിരുന്നു സന്ദേശം. തുടർന്ന് കോടതിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. പോലീസും ബോംബ്-ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്.
Tags : Bomb threats district courts state police email