തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച എസ്ഐടിയിൽ സിപിഎം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകർക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഹൈക്കോടതിയുടെ മുന്നിൽ വന്ന രണ്ടു പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. പേരുകൾ വന്നതിന് പിന്നിൽ സംസ്ഥാനത്തെ രണ്ടു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്.
ക്രമസമാധാന ചുമതലയിൽ ഇരുന്നപ്പോൾ ഇതേ ഉദ്യോഗസ്ഥൻ കോണ്ഗ്രസ് നേതാക്കൾക്കെതിരേ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തുന്നത്.
എസ്ഐടിയുടെ നീക്കങ്ങൾ സർക്കാരിലേക്കു ചോർത്തുകയും അന്വേഷണത്തെ വഴിതിരിച്ചുവിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം.
ശബരിമലയിലെ സ്വർണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കത്തിന് പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടൽ പോലും അട്ടമറിക്കാനാണ് ഇവരുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
Tags : V.D. Satheesan SIT CPM ties Police sabarimala gold theft Sabarimala Gold pali