ഒ.പി. കുഞ്ഞാപ്പു ഹാജി (ഇടത്), ഒ.പി.കെ. അബ്ദുള്‍ ഗഫൂര്‍ (വലത്)
മഞ്ചേരി: ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗ് അംഗത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് മഞ്ചേരി മുനിസിഫ് കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു. പുല്‍പ്പറ്റ പഞ്ചായത്ത് എട്ടാം വാര്‍ഡ് പൂക്കൊളത്തൂരില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഒ.പി. കുഞ്ഞാപ്പു ഹാജിക്കെതിരെയാണ് കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ഒ.പി.കെ. അബ്ദുള്‍ ഗഫൂര്‍ കോടതിയെ സമീപിച്ചത്.
നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരം നല്‍കിയെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. നോമിനേഷനോടൊപ്പമുള്ള ഫോം 2 എയിലെ ഒമ്പതാമത്തെ ചോദ്യമായ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിന് ഇല്ല എന്നാണ് കുഞ്ഞാപ്പു ഹാജി ഉത്തരം നല്‍കിയിരുന്നത്. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കേസിന്റെ നിലവിലെ അവസ്ഥ എന്ന ചോദ്യത്തിന് ബാധകമല്ല എന്നും ഉത്തരം നല്‍കിയിരുന്നു.
എന്നാല്‍ വണ്ടി ചെക്ക് നല്കി വഞ്ചിച്ചുവെന്ന കേസില്‍ 2012-ല്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുഞ്ഞാപ്പു ഹാജിയെ ഒരു വര്‍ഷം തടവിനും 20 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരേ നൽകിയ അപ്പീല്‍ ജില്ലാ സെഷന്‍സ് കോടതി 2014-ല്‍ തള്ളുകയും ചെയ്തിരുന്നു.
തുടര്‍ന്ന് 2015-ല്‍ കുഞ്ഞാപ്പുഹാജി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കഴിഞ്ഞ 10 വര്‍ഷമായി കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ തുടരുകയുമാണ്. ഇക്കാര്യങ്ങള്‍ സൂക്ഷ്മ പരിശോധനാ വേളയില്‍ റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയില്പ്പെടുത്തിയിരുന്നതുമാണെന്നാണ് കോൺഗ്രസ് നേതാവിന്റെ പരാതി.
പരാതിക്കാരനായ അബ്ദുള്‍ ഗഫൂര്‍ 14 വര്‍ഷത്തോളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, അഞ്ചുവര്‍ഷം മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, പുല്‍പ്പറ്റ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍, യുഡിഎഫ് പഞ്ചായത്ത് ചെയര്മാന്, കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് പട്ടികജാതി സംവരണ സീറ്റുകളില്‍ ഒന്നുപോലും കോണ്‍ഗ്രസിന് നല്‍കാത്തതിലും സിറ്റിംഗ് സീറ്റായ രണ്ടാം വാര്‍ഡ് നല്‍കാത്തതിലും പ്രതിഷേധിച്ച് അബ്ദുള്‍ ഗഫൂര്‍ എട്ടാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് വിമതനായി മത്സരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോടതിയെ സമീപിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ ഇടതുപക്ഷ സ്ഥാനാര്‍ഥിയും കഴിഞ്ഞ കോടതിയെ സമീപിച്ചിട്ടുണ്ട്. 178 വോട്ടിന് പരാജയപ്പെട്ട ഇടതു സ്ഥാനാര്‍ഥി എന്‍.എച്ച്. അലവിയാണ് കുഞ്ഞാപ്പുഹാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Tags : IUML Congress Local Body Election court