പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉയർന്നപ്പോൾതന്നെ ആരോപണത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഒരു പരാതിയും ലഭിക്കാതെതന്നെ പാർട്ടി അടിയന്തരനടപടികൾ സ്വീകരിച്ചെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
രാഹുലിനെ ഉടനടി യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. അതുകഴിഞ്ഞു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കെപിസിസി പ്രസിഡന്റിനു കഴിഞ്ഞദിവസം പരാതി ലഭിച്ച ഉടൻ അതു ഡിജിപിക്ക് അയച്ചുകൊടുത്തു. അതാണ് ആ കാര്യത്തിൽ ശരിയായ നടപടിക്രമം. പരാതി ആർക്കുകിട്ടിയാലും നിയമപരമായി പോലീസിൽ റിപ്പോർട്ട് ചെയ്യണം. ആ നടപടിക്രമം കൃത്യമായി പാലിച്ചിട്ടുണ്ട്. രാഹുലിനെതിരേ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അതീവഗൗരവമായിട്ടാണു വിഷയം പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഞങ്ങൾക്ക് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. ഈ വിഷയത്തിൽ എന്റെ നിലപാടെന്തെന്നു തുടക്കംമുതൽ കേരളത്തിലെ ജനങ്ങൾക്കറിയാം. കോടതി രാഹുലിന്റെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഈ വിഷയത്തിൽ കോടതി എന്തു തീരുമാനമെടുക്കുമെന്നു നോക്കിക്കൊണ്ടിരിക്കുകയാണ്.
അതിനുശേഷം പാർട്ടി നേതൃത്വം ആലോചിച്ചു യുക്തമായ തീരുമാനമെടുക്കും. പീഡനവിഷയത്തിൽ കുറ്റക്കാരെ ഒരുതരത്തിലും സംരക്ഷിക്കാത്ത കോണ്ഗ്രസിന്റെ സമീപനവും കുറ്റക്കാരെ സന്പൂർണമായി സംരക്ഷിച്ച് ഇരകളെ നിർദാക്ഷിണ്യം തഴയുന്ന സിപിഎമ്മിന്റെ സമീപനവും കേരളത്തിലെ ജനങ്ങൾ മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചു രമേശ് ചെന്നിത്തലയുടെ പ്രതികരണംതേടിയ മാധ്യമപ്രവർത്തകരെ കൈയേറ്റംചെയ്ത് കോണ്ഗ്രസ് പ്രവർത്തകർ. ആവശ്യമുള്ള ചോദ്യംചോദിച്ചാൽ മതി, പണംവാങ്ങിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത് തുടങ്ങിയ ആരോപണങ്ങളുമായാണ് മാധ്യമപ്രവർത്തകർക്കുനേരേ കൈയേറ്റശ്രമമുണ്ടായത്.
Tags : Chennithala allegation Rahul mamkootathil Congress